

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15.
ദുബായ്: ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്‍റെ ഇരുപത്തൊൻപതാം പതിപ്പിൽ അപേക്ഷകൾ ക്ഷണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് പങ്കാളിത്തം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റിയിരുപതോളം രാജ്യങ്ങളിൽ നിന്ന് പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പതിപ്പിലെ പങ്കാളിത്തത്തിന്‍റെ ഇരട്ടിയിലധികമാണിത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച പുതിയ വികസന കാഴ്ചപ്പാടിന്‍റെയും പരിഷ്കരണങ്ങളുടെയും ഫലമായാണ് ഈ അഭൂതപൂർവമായ മുന്നേറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
പതിനാറ് വയസിന് മുകളിലുള്ള പുരുഷന്മാർ, പതിനാറ് വയസിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും, ആഗോള ഖുർആൻ വ്യക്തിത്വം എന്നീ വിഭാഗങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.
വിജയികൾക്ക് ആകെ പന്ത്രണ്ട് ദശലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങൾ നൽകും. കൂടാതെ ഓരോ പ്രധാന വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് പത്ത് ലക്ഷം യുഎസ് ഡോളർ (ഏകദേശം എട്ടരക്കോടിയിലധികം രൂപ) വീതം സമ്മാനമായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് പതിനഞ്ച് ആണ്.