കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബായ് ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം

ചരിത്രനേട്ടം കരസ്ഥമാക്കി നിദ
Malayali girl Nida creates history in horse racing competition

കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ

Updated on

ദുബായ്: ദുബായ് ഇന്‍റർ നാഷണൽ എൻഡുറൻസ് സിറ്റിയിൽ നടന്ന ദുബായ് ക്രൗൺ പ്രിൻസ് എൻഡുറൻസ് വനിതാ വിഭാഗത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി മലയാളി പെൺകുട്ടി നിദ അൻജും ചേലാട്ട്. ലോകത്തിലെ മികച്ച താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നേടിയാണ് നിദ വിസ്മയ നേട്ടം സ്വന്തമാക്കിയത്.റേസർബാക്ക് വിങ്‌സ് ഓഫ് ഗ്രേസ്’ എന്ന കുതിരയുടെ പുറത്തേറിയാണ് അസാധാരണമായ ഇച്ഛാശക്തിയോടെ നിദ 120 കിലോമീറ്റർ ദൂരം കുതിച്ചത്.

നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ആദ്യ ഘട്ടത്തിൽ 40 കിലോമീറ്റർ ദൂരം മൂന്നാം സ്ഥാനക്കാരിയായി പൂർത്തിയാക്കിയ നിദ, പിന്നീടുള്ള രണ്ട് നിർണായക ഘട്ടങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി വിജയ പ്രതീക്ഷ ശക്തമാക്കി. അവസാന ലാപ്പിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നിദക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 98 ലോകോത്തര താരങ്ങൾ അണിനിരന്ന മത്സരത്തിൽ 35 പേർക്ക് മാത്രമാണ് ഫിനിഷിങ് ലൈൻ മറികടക്കാനായത്. മലപ്പുറം തിരൂർ സ്വദേശിയും ദുബായ് കെ എം സി സി പ്രസിഡണ്ടും റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അൻവർ അമീൻ ചേലാട്ടിന്‍റെയും മിന്നത്തിന്‍റെയും മകളാണ് നിദ.

ഫ്രാൻസിൽ നടന്ന 160 കിലോമീറ്റർ വേൾഡ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഈ 22 വയസ്സുകാരിയുടെ പേരിലാണ്. കുതിരയോട്ടത്തിൽ ത്രീ സ്റ്റാർ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതിയും നിദക്ക് സ്വന്തം. പന്ത്രണ്ടാം വയസ്സിലാണ് നിദ കുതിരയോട്ടം അഭ്യസിച്ചു തുടങ്ങിയത്. സഹോദരി ഡോ. ഫിദ അൻജും ചേലാട്ടും പ്രചോദനവുമായി ഒപ്പമുണ്ട്. അടുത്ത ലക്ഷ്യം വേൾഡ് സീനിയർ ചാംപ്യൻഷിപ്പും ലോകത്തിലെ ഏറ്റവും കഠിനമായ ‘മംഗോൾ ഡെർബി’യുമാണെന്ന് നിദ പറയുന്നു. പ്രശസ്ത താരം അലി അൽ മുഹൈരിയുടെ മാർഗനിർദ്ദേശത്തിൽ തഖത് സിങ് റാവു നൽകിയ പരിശീലനമാണ് കുതിരയോട്ടക്കാരി എന്ന നിലയിൽ നിദയെ രൂപപ്പെടുത്തിയത്.യു കെ യിലെ ബർമിങ്ങാം സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടിയ നിദ, സ്പെയിനിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com