

പശ്ചിമേഷ്യൻ സംഘർഷം: യുഎഇ യിൽ രണ്ടാംഘട്ട ബോധവൽകരണ കാമ്പയിന് തുടക്കമായി
അബുദാബി: മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇ യിലെ ബോധവൽകരണത്തിനായി രണ്ടാംഘട്ട കാമ്പയിന് തുടക്കമായി. ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, ബംഗ്ല തുടങ്ങി ഒമ്പത് ഭാഷകളിലാണ് അധികൃതര്‍ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. കിംവദന്തികളില്‍ നിന്ന് മാറിനിൽക്കുക, പ്രതികൂല സാഹചര്യങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിനായി പ്രധാന എമര്‍ജന്‍സി നമ്പറുകള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രായോഗിക ഉപദേശങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങള്‍ മാനിക്കുകയും ചെയ്യണമെന്നും അവരുടെ പ്രായത്തിനനുസരിച്ച് ലളിതമായ വിശദീകരണങ്ങളാണ് നല്‍കേണ്ടതെന്നും ഗൈഡില്‍ പറയുന്നു. കുട്ടികള്‍ സുരക്ഷിതരാണെന്ന് ബോധ്യപ്പെടുത്തുന്ന അന്തരീക്ഷം വീടുകളില്‍ ഒരുക്കി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ഇത് അപകടകരവും അസ്വസ്ഥതയുണ്ടാക്കുമെന്നും അബുദാബി എമര്‍ജന്‍സീസ്, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ അബുദാബി പൊലീസ്, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി എന്നിവക്ക് 999, ഇലക്ട്രിക് എമര്‍ജന്‍സി 991, വാട്ടര്‍ എമര്‍ജന്‍സി 992, നഗര-ഗതാഗത വകുപ്പ് 993, മനശ്ശാസ്ത്ര പിന്തുണക്ക്-സാകിന 800725462, സാമൂഹിക പരിചരണ സേവനം-800444, അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാനും താഖ വാട്ടര്‍ സൊല്യൂഷന്‍സ് 028180000, സര്‍ക്കാര്‍ 800555 എന്നീ നമ്പറുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.