

ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക 'കൊറിയൻ പവലിയൻ'.
അബുദാബി: ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യുഎഇയുടെ ആരോഗ്യമേഖലയിലേക്കും എത്തുന്നു. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ രീതികളായ 'കെ-ഹെൽത്ത്' അബുദാബിയിലും സജീവമാകുന്നു.
പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക 'കൊറിയൻ പവലിയൻ' പ്രവർത്തനമാരംഭിച്ചു. കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പവലിയന്‍റെ ഉദ്ഘാടനം.
സങ്കീർണമായ ശസ്ത്രക്രിയകൾക്കും പുനരധിവാസ ചികിത്സകൾക്കുമായി രോഗികൾ ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്.
"കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും," ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ഓർത്തോപീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്‍റേണൽ മെഡിസിൻ, ദന്തചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടിഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്‍റെ നേതൃത്വത്തിലുള്ള ഈ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.
പവലിയന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കൊറിയൻ ഫെസ്റ്റിവലിൽ കൊറിയൻ സംഗീതവും കലകളും ഭക്ഷണരീതികളും പരിചയപ്പെടുത്തി. കൊറിയ യൂണിവേഴ്‌സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, പ്രശസ്തരായ കൊറിയൻ ഡോക്ടർമാർക്ക് അബുദാബിയിലെത്തി ശസ്ത്രക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.