

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം
ദുബായ്: സുരക്ഷാ പരിശോധനയിൽ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനൊരുങ്ങി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. ഹാൻഡ് ലഗേജിലുള്ള ലാപ് ടോപ്പുകൾ, ദ്രാവക പദാർഥങ്ങൾ എന്നിവയെല്ലാം ബാഗിനുള്ളിൽ നിന്ന് പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാനുള്ള സജ്ജീകരണം ഒരുക്കുകയാണെന്ന് എയർപോർട്സ് സിഇഒ പോൾ ഗിഫിത്ത്സ് പറയുന്നു. സ്ക്രീനിങ് നടപടികൾ വേഗത്തിലും സുഗമമായും യാത്രക്കാർക്ക് ശല്യമില്ലാതെയും പൂർത്തിയാക്കാവുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യയാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും പുതിയ സിസ്റ്റം നടപ്പാക്കാനാണ് നീക്കം. ഇതു വഴി ധാരാളം സമയം ലാഭിക്കാമെന്ന് വിമാനത്താവളത്തിലെ ജീവനക്കാർ പറയുന്നു.
പലപ്പോഴും ലാപ്ടോപ്പുകൾ അടക്കമുള്ള വസ്തുക്കൾ പുറത്തേക്ക് എടുത്ത് പരിശോധിക്കേണ്ടി വരുന്നതിനാൽ വലിയ തിരക്കുണ്ടാകാറുണ്ട്. സുരക്ഷാ പരിശോധന വേഗത്തിൽ പൂർത്തിയാക്കിയാൽ യാത്രികർക്ക് വിശ്രമിക്കാനും , ഭക്ഷണം കഴിക്കാനും ഷോപ് ചെയ്യാനുമെല്ലാം അധികസമയം കിട്ടും.