

രാജീവ് മാധവൻ ഡോക്റ്ററേറ്റ് ബിരുദവുമായി.
ഷാർജ: 'ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 യു.എ.ഇ.യിലെ ഇന്ത്യൻ സ്‌കൂളുകളിൽ നടപ്പാക്കുന്നതിന്‍റെ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിലെ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ ഡോക്റ്ററേറ്റ് ബിരുദം നേടി.
നമ്മുടെ വിദ്യാഭ്യാസ നയം യുഎഇയിലെ വിദ്യാഭ്യാസ വിദഗ്ധരുടെ കാഴ്ചപ്പാടിൽ എന്ന തലത്തിൽ തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് പാരിസ് ആസ്ഥാനമായ ഈസ്റ്റ് ബ്രിഡ്ജ് സർവകലാശാല ഡോക്റ്ററേറ്റ് ബിരുദം സമ്മാനിച്ചത്.
മുപ്പതു വർഷങ്ങളിലേറെയായി, ഇന്ത്യൻ അസ്സോസിയയേഷന്‍റെ കീഴിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്ന രാജീവ് മാധവൻ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും വൈസ് പ്രിൻസിപ്പൽമാരെയും ഉൾപ്പെടുത്തിയാണ് ഡോ. തമോഗ്നി ദാസിന്‍റെ കീഴിൽ ഗവേഷണ പഠനം പൂർത്തിയാക്കിയത്.
ഭൗതികശാസ്ത്ര അധ്യാപകനായി വിദ്യാഭ്യാസ മേഖലയിൽ സജീവമായ രാജീവ് മാധവൻ എജ്യുക്കേഷൻ മാനേജ്മെന്‍റിൽ എംബിഎ ബിരുദധാരിയുമാണ്. ഇന്ത്യയുടെദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ യുഎഇയിലെ സ്‌കൂളുകളിൽ നടപ്പിലാക്കുമ്പോൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ഏറെ പ്രധാനമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഈ വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയും, ഷാർജ ഇന്ത്യൻ സ്‌കൂളിലെ സഹപ്രവർത്തകരും തൻ്റെ ഗവേഷണ പ്രബന്ധം തയാറാക്കാൻ പൂർണ്ണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പഠനത്തിലൂടെ ഷാർജ ഇന്ത്യൻ സ്‌കൂളിന്‍റെ അക്കാദമിക് നിലവാരം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേഷൻ പ്രസിഡന്‍റ് നിസ്സാർ തളങ്കര പറഞ്ഞു. പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പനും സഹപ്രവർത്തകരും രാജീവ് മാധവനെ അനുമോദിച്ചു.
ദുബായിലെ ഡുസിത് താനി ഹോട്ടലിൽ നടന്ന ചടങ്ങിൽ പാരീസ് ഈസ്റ്റ് ബ്രിഡ്ജ് സർവകലാശാല അധികൃതർ രാജീവ് മാധവന് ഡോക്റ്ററേറ്റ് ബിരുദം സമ്മാനിച്ചു. കൊല്ലം അഞ്ചൽ സ്വദേശിയാണ് രാജീവ് മാധവൻ. ഭാര്യ സന്ധ്യ രാജീവ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ സൂപ്പർവൈസറായി സേവനം അനുഷ്ഠിക്കുന്നു.