
മതേതര സാമൂഹ്യ ക്രമം ഉറപ്പാക്കണം: കെ.ടി. ജലീൽ
സിഡ്നി: മതേതരത്വത്തിന്‍റെയും ബഹുസ്വരതയുടെയും നിലപാടുകൾ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ഏവരും യത്നിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ.ടി. ജലീൽ. സിഡ്നിയിൽ നടന്ന നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനരംഗത്ത് പിന്നോട്ട് നിൽക്കുന്ന സർക്കാർ സ്കൂളുകളുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്താൽ അത് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു .
കുടുബത്തിലെ നൈർമല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തിൽ പകർന്നു നൽകുമ്പോൾ ഉന്നത മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്നും അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തിൽ ഏവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ ചൂണ്ടിക്കാട്ടി. സജീവ് കുമാർ പ്രസിഡണ്ടും ജി. രാഹുൽ സെക്രട്ടറിയും മാത്യു ജേക്കബ് ട്രഷററുമായ സെൻട്രൽ കമ്മിറ്റിയെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
പൊതു സമ്മേളനത്തെ തുടർന്ന് സന്തോഷ് കീഴാറ്റൂരിന്‍റെ 'പെൺ നടൻ' നാടകവും നവോദയ അഭിനയ പന്തൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്‍റെ “ഓൻ അങ്ങനെ പറഞ്ഞോ ?" നാടകവും നവോദയ മ്യൂസിക് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഗാനമേളയും നടന്നു. നവോദയ ദേശീയതലത്തിൽ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം പാർലമെന്‍റ് അംഗം ടീന അയ്യാടും, പ്രൊഫ. കെ.ടി. ജലീലും നിർവഹിച്ചു.