

ഷാർജാ അന്താരാഷ്ട്ര വിമാനത്താവളം.
File photo
ഷാർജ: വേനലവധിക്കാലത്തെ തിരക്ക് മുന്നിൽക്കണ്ട് ഷാർജ രാജ്യാന്തര വിമാനത്താവളം വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 30 ലക്ഷത്തോളം യാത്രക്കാർ ഈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഈ രണ്ട് മാസക്കാലയളവിൽ 19,000-ത്തോളം വിമാന സർവീസുകൾ കൈകാര്യം ചെയ്യേണ്ടി വരുമെന്നും വിലയിരുത്തൽ.
സുരക്ഷയും സേവന നിലവാരവും ഉറപ്പുവരുത്തുന്നതിനായി വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് തടസമില്ലാത്ത സേവനം നൽകുന്നതിനായി കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്കായി വിമാനത്താവളം അധികൃതർ പ്രത്യേക നിർദേശങ്ങളും നൽകുന്നുണ്ട്. വിമാന സമയം കൃത്യമായി പരിശോധിച്ച ശേഷം, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
യാത്രാ രേഖകൾ സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്താനും, ലഗേജ് സംബന്ധമായ നിബന്ധനകൾ മുൻകൂട്ടി പരിശോധിക്കാനും യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. യാത്ര സുഗമമാക്കുന്നതിനായി ഹോം ചെക്ക്-ഇൻ, സെൽഫ് സർവീസ് കിയോസ്കുകൾ തുടങ്ങിയ സ്മാർട്ട് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും അധികൃതർ നിർദേശിച്ചു.