
കുടുംബങ്ങളിലെ തർക്കം പരിഹരിക്കാൻ കൗൺസിലിങ്ങുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ: ഷാർജയിൽ ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് മലയാളി യുവതികൾ ജീവനൊടുക്കിയ സാഹചര്യത്തിൽ പ്രവാസി കുടുംബങ്ങളിലെ തർക്കം പരിഹരിക്കാൻ കൗൺസിലിംഗ് സേവനവുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത് വന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ ആഴ്ചതോറുമുള്ള രഹസ്യ കൗൺസിലിംഗ് സെഷനുകൾ ആരംഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
എല്ലാ ശനിയാഴ്ചകളിലും സെഷൻ ഉണ്ടാവുമെന്നും നടപടികൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.ഇന്ത്യൻ കോൺസുലേറ്റുമായും ഷാർജയിലെ വിവിധ വകുപ്പുകളുമായും സഹകരിച്ചാണ് സെഷനുകൾ നടത്തുന്നത്. നിലവിൽ കൗൺസിലർമാരുടെ പാനലിൽ 25-ലധികം പേരുണ്ട്. അസോസിയേഷന്‍റെ കീഴിലുള്ള രണ്ട് സ്‌കൂളുകളിൽ നിന്നുള്ള കൗൺസിലർമാരെ പാനലിന്‍റെ ഭാഗമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൗൺസിലിങ്ങ് ആവശ്യമുള്ള വ്യക്തികൾക്ക് ഏതെങ്കിലും ഐഎഎസ് അംഗങ്ങളുമായോ റിസപ്ഷൻ ഡെസ്കുമായോ ബന്ധപ്പെട്ട് ;പേര് രജിസ്റ്റർ ചെയ്യാം. തുടർന്ന് സെഷൻ സമയത്തെക്കുറിച്ച് അവരെ അറിയിക്കും. അസോസിയേഷൻ ഓഫീസിലെ ഒരു പ്രത്യേക സ്ഥലത്ത് സ്വകാര്യമായി ഓരോ കേസും കൈകാര്യം ചെയ്യും.
ജോലി സംബന്ധമായ തർക്കങ്ങൾ, ഗാർഹിക പീഡനം, കുട്ടികളുടെ സംരക്ഷണ കാര്യങ്ങൾ തുടങ്ങിയ മറ്റ് പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.
ഷാർജയിലെ ഓഫീസിൽ ഷാർജ പോലീസിന്‍റെ കമ്മ്യൂണിറ്റി പ്രിവന്‍റീവ് ആൻഡ് പ്രൊട്ടക്ഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുമായി അസോസിയേഷൻ നേതാക്കൾ കൂടിക്കാഴ്ച നടത്തി. പോലീസ് പ്രതിനിധി സംഘത്തിൽ മേജർ നസീർ ബിൻ അഹമ്മദ്, ക്യാപ്റ്റൻ ഗാനിമ എസ്സ, ഇൻസ്പെക്ടർ അവാദ് മുഹമ്മദ് എന്നിവർ ഉണ്ടായിരുന്നു.