
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം അന്തർദേശീയ കോർഡിനേറ്ററായി കുവൈറ്റിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തക ഷൈനി ഫ്രാങ്കിനെ നിയമിച്ചു. പ്രവാസ മേഖലയിലെ വനിതകളുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുക, അടിയന്തിര ഘട്ടത്തിൽ സഹായമെത്തിക്കുക എന്നിവയാണ് ചുമതലകൾ. പ്രവാസമേഖലയിൽ മനുഷ്യക്കടത്തിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗൽ സെൽ തീരുമാനം.
കുവൈറ്റ് കേന്ദ്രമാക്കി നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ഷൈനി ഫ്രാങ്ക് ഇന്ത്യൻ എംബസ്സി അംഗീകരിച്ച സാമൂഹ്യ പ്രവർത്തകരുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും വിദേശത്തും നിരവധിയായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഷൈനിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. 2024 ലെ ഗർഷോം പ്രവാസി വനിത അവാർഡ് ജേതാവു കൂടിയാണ് ഷൈനി ഫ്രാങ്ക്.
പ്രവാസമേഖലയിൽ മനുഷ്യകടത്തിനും മറ്റ് ചൂഷണങ്ങൾക്കും വിധേയരാകുന്നവർക്ക് സഹായമെത്തിക്കുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സാമൂഹ്യപ്രവർത്തകരെ ഒരുമിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുവാൻ ശ്രമിക്കുമെന്ന് പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്‍റർനാഷണൽ കോർഡിനേറ്ററായി നിയമിതയായ ഷൈനി ഫ്രാങ്ക് പറഞ്ഞു. ഷൈനി ഫ്രാങ്കിന്‍റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെല്ലിന് ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.