
ഷാർജയിൽ സിഗ്നലുകൾ സ്മാർട്ടാവുന്നു: തിരക്കേറിയാൽ കൂടുതൽ നേരം 'പച്ച കത്തും'
ഷാർജ: സെൻസറുകൾ, ഡിറ്റക്ടറുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗത തിരക്ക് നിരീക്ഷിക്കുകയും അതിനനുസരിച്ച് സിഗ്നൽ സമയം ക്രമീകരിക്കുകയും ചെയ്യുന്ന സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ ഷാർജയിൽ പ്രവർത്തനം തുടങ്ങി. 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് നിർത്താതെ ഒന്നിലധികം സിഗ്‌നലുകൾ കടന്നുപോകാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്‍റെ പ്രവർത്തനം.
അടിക്കടി സിഗ്നലുകളിൽ നിർത്തുന്നതും സ്റ്റാർട്ട് ചെയ്യുന്നതും മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറക്കാൻ സഹായിക്കുന്ന "ഗ്രീൻ ട്രാഫിക്" സംരംഭത്തിന്‍റെ ഭാഗമായിട്ടാണ് സ്മാർട്ട് സിഗ്നലുകൾ സ്ഥാപിക്കുന്നത്. തെരഞ്ഞെടുത്ത ഇടങ്ങളിലാണ് ഇപ്പോൾ സ്മാർട്ട് സിഗ്നലുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഇത് വഴി കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും സുരക്ഷ വർദ്ധിപ്പിക്കാനും അനിയന്ത്രിതമായ കാൽനട ക്രോസിംഗുകൾ മൂലമുള്ള അപകടസാധ്യത കുറക്കാനും സാധിക്കുന്നു.
ഷാർജ ഗതാഗത മേഖലയുടെ സമഗ്ര നവീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്മാർട്ട് പ്രോജക്ടുകളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഷാർജ ആർ ടി എ ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖാമിസ് അൽ ഒത് മാനി പറഞ്ഞു