

പുതിയ എണ്ണ പൈപ്പ്‌ലൈനിന്‍റെ നിർമാണം വേഗത്തിലാക്കി യുഎഇ
അബുദാബി: ആഗോള എണ്ണ വിപണിയിൽ സ്വാധീനം ഉറപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികൾ മറികടക്കാനുമായി പുതിയ എണ്ണ പൈപ്പ്‌ലൈനിന്‍റെ നിർമ്മാണം യുഎഇ വേഗത്തിലാക്കുന്നു. അബുദാബിയിൽ നിന്ന് ഫുജൈറ വഴി ഒമാൻ ഉൾക്കടലിലേക്ക് നേരിട്ട് എണ്ണ എത്തിക്കുന്ന പദ്ധതിയാണിത്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്ര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ എണ്ണ കയറ്റുമതി സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ പൈപ്പ്‌ലൈൻ പൂർത്തിയാകുന്നതോടെ ഫുജൈറ തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയായി വർദ്ധിക്കും. 2027-ഓടെ പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാൻ ഉൾക്കടലിലെ ഫുജൈറ തീരം വഴി എണ്ണ എത്തിക്കുന്നത് യുഎഇക്ക് വലിയ നേട്ടമാകും.
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്‌നോക് (ADNOC) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയത്.
ഈ പുതിയ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ, അന്താരാഷ്ട്ര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ എത്തിക്കാൻ സാധിക്കുന്ന അപൂർവ്വം ഗൾഫ് രാജ്യങ്ങളിലൊന്നായി യുഎഇ മാറും.