

യുഎഇ പ്രസിഡണ്ടും ജപ്പാൻ പ്രധാനമന്ത്രിയും ചർച്ച നടത്തി
അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും ഫോണിലൂടെ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. നിലവിലെ പ്രാദേശിക വെല്ലുവിളികൾ രാജ്യാന്തര സുരക്ഷയെയും സമുദ്രവ്യാപാരത്തെയും ഊർജ വിതരണത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് ഇരുനേതാക്കളും വിലയിരുത്തി.
യുഎഇ ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചർച്ചയിൽ ജപ്പാൻ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്‍റെയും ലംഘനമാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി.
യു എ ഇ യുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജപാന്‍റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും സനെയ് തകൈച്ചി അറിയിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (സെപ ) ബന്ധപ്പെട്ട ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതിനെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു.