

യുഎഇയിൽ വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ: കർശന മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മഴ ഇന്നും ശക്തിപ്രാപിച്ചതോടെ ജനജീവിതം ഭാഗികമായി തടസപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെത്തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറഞ്ഞതിനാൽ അബുദാബിയിലെ പ്രധാന റോഡുകളിൽ വേഗപരിധി 100 കിലോമീറ്ററായും ചിലയിടങ്ങളിൽ 60 കിലോമീറ്ററായും കുറച്ചു. ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി കർശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ദുബായിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,000-ത്തിലധികം അടിയന്തര കോളുകളാണ് പൊലീസിന് ലഭിച്ചത്.
അത്യാവശ്യമല്ലാത്ത യാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണം. പ്രതിസന്ധി കണക്കിലെടുത്ത് ഷാർജയിൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കും. വിമാനങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നും എയർലൈൻസുകളുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
അടിയന്തര സാഹചര്യം: 999
അടിയന്തരമല്ലാത്തവ: 901
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷ നിർദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. മഴ പെയ്യുമ്പോൾ വാദികൾ, വെള്ളം നിറഞ്ഞ സ്ഥലങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിൽ കൂട്ടം കൂടി നിന്നാൽ 1000 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്‍റും ചുമത്തും. വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുമായിരിക്കും ശിക്ഷ. കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.
പ്രതിസന്ധികൾ, ദുരന്തങ്ങൾ, മഴ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുമ്പോൾ ഗതാഗത നിയന്ത്രണം, അടിയന്തര രക്ഷാപ്രവർത്തനം, ആംബുലൻസ് പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ബന്ധപ്പെട്ട അതോറിറ്റികളെ തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും ചുമത്തുകയും വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ടുകൾ.