

റഷ്യൻ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങൾക്കു നൽകിയ ഇളവ് ഇനി പുതുക്കില്ലെന്ന് അമെരിക്ക
file photo
വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ എണ്ണയുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി റഷ്യൻ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങൾക്കു നൽകിയ ഇളവ് ഇനി പുതുക്കില്ലെന്ന് അമെരിക്ക. റഷ്യൻ എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന ഇളവ് ഇതിനകം അവസാനിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ അമെരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവും ഏപ്രിൽ 19ന് അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്നുള്ള റഷ്യൻ എണ്ണ വാങ്ങാനായിരുന്നു ലോക രാജ്യങ്ങൾക്ക് അനുമതി നൽകിയിരുന്നതെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമൂസ് കടലിടുക്കിലുൾപ്പടെ പ്രതിസന്ധിയുണ്ടാക്കി ആഗോള ഊർജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരം ഒരു താൽക്കാലിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിനു പിന്നാലെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി സ്തംഭനാവസ്ഥയിൽ ആകുകയും ഇത് ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും കാരണമായി. എണ്ണ വില ബാരലിന് 115 ഡോളറിനു മുകളിൽ വരെയെത്തിയിരുന്നു.