

ഹോർമൂസ് കടക്കാൻ 19 കോടി ഈടാക്കി ഇറാൻ
file photo
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കു വഴി കടന്നു പോകുന്ന ഓരോ കപ്പലിനും ഇറാൻ ഈടാക്കുന്നത് 19 കോടി രൂപ വീതം ഈടാക്കി ഇറാൻ. ഇറാനിയൻ പാർലമെന്‍റ് ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീൻ ബ്രൂജെർഡിയെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇറാൻ ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊള്ളുന്നതെന്നാണ് സൂചന. യുദ്ധത്തിന് വലിയ ചെലവുകളുണ്ട്. അതിനാൽ ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീ ഈടാക്കേണ്ടത് സ്വാഭാവികമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയയിൽ സംസാരിക്കവേ ബ്രൂജെർഡി പറഞ്ഞു.
കഴിഞ്ഞ മാസം 28 നാണ് ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്‍റെ അഞ്ചിലൊന്നു ഭാഗവും കടന്നു പോകുന്ന സുപ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചത്. ആഗോള ഇന്ധന നീക്കത്തിന്‍റെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് മാർച്ച് ആദ്യം മുതൽക്കേ ഇറാന്‍റെ നിയന്ത്രണത്തിലാണ്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയർന്നു. എന്നാൽ തങ്ങളുടെ ശത്രു രാജ്യത്തിന്‍റെയും അവരെ പിന്തുണയ്ക്കുന്നവരുടെയും കപ്പലുകളുടെ ഗതാഗതമാണ് തടസപ്പെടുത്തിയിട്ടുള്ളതെന്നാണ് ഇറാന്‍റെ നിലപാട്. ഇതിനിടെ ജപ്പാന്‍റെ കപ്പലുകൾക്ക് അനുമതി നൽകാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.