

ഹാന്‍റാ വൈറസ്: യുഎസിൽ 41 പേർ നിരീക്ഷണത്തിൽ
വാഷിങ്ടൺ : ആഡംബര കപ്പലിൽ പൊട്ടിപ്പുറപ്പെട്ട ഹാന്‍റാ വൈറസിനെ തുടർന്ന് അമെരിക്കയിൽ ആരോഗ്യ വകുപ്പ് നിരീക്ഷണങ്ങൾ കൂടുതൽ കർശനമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 41 പേരെ നിരീക്ഷണത്തിൽ ആക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇവരിൽ 16 പേർ ആഡംബര കപ്പലിലെ യാത്രക്കാരാണ്. ഇവരെ നെബ്രാസ്ക സംസ്ഥാനത്തിലെ പ്രത്യേക ക്വാറന്‍റൈൻ യൂണിറ്റിൽ പാർപ്പിച്ച് ആരോഗ്യ നില നിരീക്ഷിക്കുകയാണ്.
രോഗബാധിതരുമായി സമ്പർക്കത്തിലായവരെയും അടുത്തിടെ യാത്ര ചെയ്തവരെയും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
എംവി ഹോണ്ടിയസ് ആഡംബര ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്നവരിൽ ഹാന്‍റാ വൈറസ് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ കേസുകളുടെ എണ്ണം ആകെ പത്തായി. ഇവരിൽ മരിച്ച മൂന്നു പേരിൽ രണ്ടു പേർ വൈറസ് ബാധയെ തുടർന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഒരാളുടെ മരണം ഹാന്‍റാ വൈറസ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കപ്പലിലുണ്ടായിരുന്ന 16 അമെരിക്കൻ യാത്രക്കാരെ തിങ്കളാഴ്ച നെബ്രാസ്ക മെഡിക്കൽ സെന്‍ററിൽ എത്തിച്ചു. ഇവരിൽ 15 പേരെ ക്വാറന്‍റൈൻ യൂണിറ്റിൽ നിരീക്ഷണത്തിൽ ആക്കിയതായും ആദ്യം വൈറസ് പോസിറ്റീവ് ആയിരുന്ന ഒരാളെ പ്രത്യേക ബയോ കണ്ടെയ്ൻമെന്‍റ് യൂണിറ്റിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
പിന്നീടു നടത്തിയ പരിശോധനയിൽ ആ വ്യക്തിയുടെ ഫലം നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ക്വാറന്‍റൈൻ യൂണിറ്റിലേയ്ക്ക് മാറ്റി. രണ്ട് അമരെിക്കൻ യാത്രക്കാരെ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അറ്റ്ലാന്‍റയിലേയ്ക്ക് വിമാനത്തിൽ കൊണ്ടു പോയതായി അധികൃതർ അറിയിച്ചു.