

വിദ്യാര്‍ഥി വിസയ്ക്ക്വ്യാജരേഖ:പാക്കിസ്ഥാനികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ഇറ്റലി
വിസ തട്ടിപ്പുകളുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ 'ലോകനേതാവ്':ആദം തോംസണ്‍
2026-27 അധ്യയന വര്‍ഷത്തേക്ക് ഇറ്റലിയില്‍ താമസിക്കുന്ന കാലയളവില്‍ തങ്ങളുടെ ചെലവുകള്‍ വഹിക്കാന്‍ കുറഞ്ഞത് 10,179.85 യൂറോ (ഏകദേശം 3.26 ദശലക്ഷം പാക്കിസ്ഥാന്‍ രൂപ) കൈവശമുണ്ടെന്ന് അപേക്ഷകര്‍ തെളിയിക്കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം ബാങ്ക് അക്കൗണ്ടിലുള്ള തുകയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല ഇക്കാര്യം പരിശോധിക്കുകയെന്ന് ഇറ്റാലിയന്‍ എംബസി പുറപ്പെടുവിച്ച 'സ്റ്റഡി വിസ - യൂണിവേഴ്‌സിറ്റി എൻറോള്‍മെന്‍റ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍' വ്യക്തമാക്കുന്നുണ്ട്.
വിദ്യാര്‍ഥിയുടെയോ സ്‌പോണ്‍സറുടെയോ വിശാലമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും, വിദ്യാര്‍ഥിയുടെ താമസകാലയളവില്‍ ചെലവുകള്‍ക്കുള്ള പണം കൃത്യമായി ലഭ്യമാകുമോ എന്ന കാര്യവും അധികൃതര്‍ പരിശോധിക്കും.
ഇറ്റലിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, 2023-ല്‍ 1,030 പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇറ്റലിയില്‍ പഠിക്കുന്നതിനുള്ള പുതിയ താമസാനുമതി ലഭിച്ചു. എന്നാല്‍ 2024-ല്‍ ഈ എണ്ണം 833 ആയി കുറഞ്ഞു. ഏകദേശം 19 ശതമാനത്തിന്‍റെ കുറവാണുണ്ടായത്.
ഇസ്‌ലാമാബാദിലെ ഇറ്റാലിയന്‍ എംബസിയില്‍ നിന്ന് 2021ല്‍ 1,000 ഷെങ്കന്‍ വിസ സ്റ്റിക്കറുകള്‍ മോഷ്ടിക്കപ്പെട്ടതടക്കം നിരവധി വിസ തട്ടിപ്പ് കേസുകള്‍ക്ക് പാക്കിസ്ഥാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിസ തട്ടിപ്പുകളുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ 'ലോകനേതാവ്' ആണെന്ന് 2012 ജൂലൈയില്‍, പാക്കിസ്ഥാനിലെ അന്നത്തെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ആദം തോംസണ്‍ അഭിപ്രായപ്പെട്ടിരുന്നു.