കാട്ടു തീയിൽ കത്തിയെരിഞ്ഞ് വാഷിങ്ടണിലെ അയ്യായിരത്തി നാനൂറ് ഏക്കറിലധികം ഭൂമി

വാഷിങ്ടണിലെ സ്പൊക്കെയ്ൻ കൗണ്ടിയിലാണ് 600 കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കിയ വൻ കാട്ടു തീ പടർന്നത്
Spokane County ravaged by wildfires

കാട്ടു തീയിൽ കത്തിയെരിഞ്ഞ്  സ്പൊക്കെയ്ൻ കൗണ്ടി

Updated on

സ്‌പൊക്കെയ്ന്‍ (വാഷിംഗ്ടണ്‍): വാഷിങ്ടൺ സംസ്ഥാനത്തെ സ്പൊക്കെയ്ൻ കൗണ്ടിയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ വ്യാപക നാശം. ആയിരക്കണക്കിന് ഏക്കർ പ്രദേശം കത്തി നശിക്കുകയും വീടുകൾ ഉൾപ്പടെ നൂറു കണക്കിനു കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. നൂറു കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിത്താമസിപ്പിച്ചു.

സ്പൊക്കെയിനിലെ മൂന്നു മേഖലകളിൽ ഉണ്ടായ കാട്ടുതീ കാറ്റ് അതിശക്തമായി വീശിയടിച്ചതിനെ തുടർന്ന് പടരുകയായിരുന്നു. സ്പൊക്കെയ്ൻ കോംപ്ലക്സ് ഫയർ എന്നു പേരിട്ടിരിക്കുന്ന ഈ കാട്ടുതീയിൽ ഇതുവരെ അയ്യായിരത്തി നാനൂറ് ഏക്കറിലധികം പ്രദേശം കത്തിച്ചാമ്പലായി. ശനി‍യാഴ്ച ഉച്ചയോടെയാണ് മൂന്നു തീ പിടിത്തങ്ങളും ആരംഭിച്ചത്.

ഏകദേശം 600 വീടുകൾ ഉൾപ്പടെയുള്ള കെട്ടിടങ്ങൽ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. നാലായിരത്തോളം കെട്ടിടങ്ങൾ ഇപ്പോഴും ഭീഷണിയിലാണെന്നാണ് സംസ്ഥാന അധികൃതരുടെ വിലയിരുത്തൽ. വാഷിങ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്പൊക്കെയ്ൻ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി. നാശനഷ്ടങ്ങൾ വിലയിരുത്താൻ സ്പൊക്കെയ്ൻ സന്ദർശിക്കുമെന്ന് അറിയിച്ചു.

വാഷിങ്ടൺ നാഷണൽ ഗാർഡ് മേജർ ജനറൽ ജെന്‍റ് വെൽഷ്, സ്പൊക്കെയ്ൻ മേഖലയിൽ നിന്നുള്ള കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതാണെന്നു പറഞ്ഞു. കാട്ടുതീ അപകട സാധ്യത കണക്കിലെടുത്ത് നാഷണൽ വെതർ സർവീസ് കിഴക്കൻ വാഷിങ്ടൺ, ഒറിഗൺ മേഖലകളിൽ അപൂർവമായ റെഡ് ഫ്ലാഗ് വാണിങ് പ്രഖ്യാപിച്ചിരുന്നു. ശക്തമായ കാറ്റും അതീവ വരണ്ട കാലാവസ്ഥയും അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com