വംശഹത്യാ ദിനം: നയംമാറ്റത്തിന്‍റെ സൂചന നൽകി ബംഗ്ലാ പ്രധാനമന്ത്രി

വിമോചന യുദ്ധത്തിന്‍റെ അന്തഃസത്തയായ "സമത്വം, മാനുഷിക മര്യാദ, സാമൂഹിക നീതി" എന്നിവ പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Genocide Day: Bangladesh P M hints at policy change

വംശഹത്യാ ദിനം: നയംമാറ്റത്തിന്‍റെ സൂചന നൽകി ബംഗ്ലാ പ്രധാനമന്ത്രി

file photo

Updated on

ധാക്ക: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ അധികാരത്തിലിരുന്ന മുഹമ്മദ് യൂനുസ് പാക്കിസ്ഥാനോടു പുലർത്തിയ മൃദുസമീപനത്തിനു തുടർച്ചയുണ്ടാവില്ലെന്ന സൂചന നൽകി ബംഗ്ലാദേശിന്‍റെ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ ഇരകളുടെ സ്മരണപുതുക്കി താരിഖ് റഹ്മാന്‍റെ ബിഎൻപി സർക്കാർ ഇന്നലെ വംശഹത്യാ ദിനാചരണം നടത്തിയതാണ് പാക്കിസ്ഥാനുള്ള മുന്നറിയിപ്പായി വിലയിരുത്തുന്നത്.

വിമോചന യുദ്ധത്തിന്‍റെ അന്തഃസത്തയായ "സമത്വം, മാനുഷിക മര്യാദ, സാമൂഹിക നീതി" എന്നിവ പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2017ൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് മാർച്ച് 25 വംശഹത്യാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1971 മാർച്ച് 25നാണ് പാക് സേന ബംഗ്ലാദേശിനെതിരേ ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്.

സ്വയംനിർണയാവകാശത്തിനുവേണ്ടി ബംഗാളി ജനത നടത്തിയ പ്രക്ഷോഭത്തെ നേരിട്ട പാക് സേന ധാക്കയിൽ മാത്രം അന്ന് 20000ലേറെ പേരെ കൂട്ടക്കൊല ചെയ്തു. ഒമ്പതു മാസം നീണ്ട സൈനിക നടപടിയിൽ മുപ്പതു ലക്ഷത്തിലേറെ പേരെയാണ് കൊന്നൊടുക്കിയത്. ബംഗ്ലാദേശിലെ നിരായുധരായ ജനതയെ ഓപ്പറേഷൻ സെർച്ച് ലൈറ്റിന്‍റെ പേരിൽ കൂട്ടക്കൊല ചെയ്തത് ചരിത്രത്തിലെ ഏറ്റവും ഹീനമായ വംശഹത്യയാണെന്നു താരിഖ് റഹ്മാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

മുഹമ്മദ് യൂനുസിന്‍റെ ഭരണകാലത്തും വംശഹത്യാദിനം ആചരിച്ചെങ്കിലും ശക്തമായ പ്രസ്താവനയ്ക്ക് തയാറായിരുന്നില്ല. പാക് ഭരണ നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുകയും ചെയ്തു യൂനുസ്. എന്നാൽ, ചൈനയോടും പാക്കിസ്ഥാനോടും സമദൂരമെന്നും ബംഗ്ലാദേശിന്‍റെ താത്പര്യങ്ങൾക്ക് പ്രഥമ പരിഗണനയെന്നുമാണ് താരിഖ് റഹ്മാൻ സർക്കാരിന്‍റെ നയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com