

മ്യാൻമറിൽ ഖനന സാമഗ്രികൾ സൂക്ഷിച്ച സ്ഥലത്ത് വൻ സ്ഫോടനം
നാഖാം: മ്യാൻമറിൽ ഉണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 55 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഖനനത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുകള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. നാംഖാം ടൗണ്‍ഷിപ്പിലെ കൗങ്ടപ്പ് ഗ്രാമത്തില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സ്‌ഫോടനം.
ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മ്യാന്‍മറിലെ സര്‍ക്കാരിനെതിരെ പോരാടുന്ന വംശീയ സായുധ സംഘമായ ടാങ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. ഇന്നലെ രാത്രിയോടെ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 46 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞ പരിക്കേറ്റ 74 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സ്‌ഫോടനത്തില്‍ സമീപത്തുള്ള നൂറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.അവശിഷ്ടങ്ങള്‍ പ്രദേശമാകെ ചിതറിക്കിടക്കുകയായിരുന്നു. സ്‌ഫോടനത്തിന് ശേഷം വലിയ പുകപടലങ്ങള്‍ ഉയരുന്നതും കെട്ടിടങ്ങള്‍ തകര്‍ന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട ഫോട്ടോകളിലും വീഡിയോകളിലും കാണാം. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി സ്‌ഫോടനം സ്ഥിരീകരിച്ചു.
മരണസംഖ്യ കൃത്യമായി പുറത്തുവിട്ടിട്ടില്ല.വലിയ അളവില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഒരു റിപ്പോര്‍ട്ട് പറയുന്നു. ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.