

യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്താൻ നിർദേശം നൽകി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി.
file photo
ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ താവളത്തിൽ നടന്ന മാരകമായ ആക്രമണത്തിൽ യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്താൻ ഇറാഖ് വിദേശ കാര്യമന്ത്രാലയത്തിനു നിർദേശം നൽകി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി.
ഇറാഖി സൈനിക യൂണിറ്റുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ബാഗ്ദാദിലെ യുഎസ് ചാർജ് ഡി അഫയേഴ്സിനെ വിളിച്ചു വരുത്താൻ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇറാഖി സൈന്യത്തിന്‍റെ ഭാഗമായ ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ സഖ്യമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്‍റെ മേഖലയിൽ ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് പ്രതിരോധ മന്ത്രാലയവും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.
ഒരു ദശാബ്ദത്തിന് മുമ്പ് ഇറാഖ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്‌ക്കെതിരെ യുദ്ധം നടത്തിയപ്പോഴാണ് പിഎംഎഫ് രൂപീകരിച്ചത്. പിഎംഎഫിലെ അംഗങ്ങളിൽ യുഎസ് നിയുക്ത ഭീകര സംഘടനയായ കതായേബ് ഹിസ്ബുള്ളയും ഉൾപ്പെടുന്നു.