

ഖത്തർ എനർജിയുടെ സിഇഒയും ഊർജ്ജകാര്യ മന്ത്രിയുമായ സാദ് അൽ-കാബി
file photo
ദോഹ: ഇറാന്‍റെ ആക്രമണത്തിൽ ഖത്തറിൽ തകർന്ന പ്രകൃതി വാതക കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ അഞ്ചു വർഷം വരെ വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. കൂടാതെ ഈ കേന്ദ്രങ്ങൾക്കുണ്ടായ തകരാറിലൂടെ പ്രതിവർഷം 20 ബില്യൺ ഡോളറിന്‍റെ വരുമാന നഷ്ടവും ഉണ്ടാകും. ഇന്ത്യയിലേയ്ക്കു കയറ്റി അയയ്ക്കുന്ന എൽപിജി മുതൽ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണ കൊറിയയുടെ ചിപ്പ് നിർമാണ മേഖലയെ വരെ ഇത് പ്രതികൂലമായി ബാധിക്കും.
ഇറാനിയൻ ആക്രമണങ്ങൾ മൂലം ഖത്തറിന്‍റെ ദ്രവീകൃത പ്രകൃതിവാതക(എൽഎൻജി) കയറ്റുമതി ശേഷിയ്ക്ക് ഏകദേശം17 ശതമാനം ഇടിവാണ് ഉണ്ടായത്. ഇത് 20 ബില്യൺ ഡോളർ വാർഷിക വരുമാന നഷ്ടത്തിനു കാരണമായതായി ഖത്തർ എനർജിയുടെ സിഇഒയും ഊർജ്ജകാര്യ മന്ത്രിയുമായ സാദ് അൽ-കാബി പറഞ്ഞു.
അറ്റകുറ്റപ്പണിയെ തുടർന്ന് മൂന്നു മുതൽ അഞ്ചു വർഷത്തേയ്ക്ക് പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി ഉൽപാദനം കുറയും. ഇത് ചൈനയും ഇന്ത്യയും ഉൾപ്പടെയുള്ള യൂറോപ്യൻ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കുള്ള വിതരണത്തിന് ഭീഷണിയാകും.
കഴിഞ്ഞ ദിവസങ്ങളിലെ ഇറാനിയൻ ആക്രമണങ്ങളിൽ ഖത്തറിന്‍റെ 14 എൽഎൻജി കേന്ദ്രങ്ങളിൽ രണ്ടെണ്ണവും ഗ്യാസ്-ടു-ലിക്വിഡ്(ജിടിഎൽ) സൗകര്യങ്ങളിൽ ഒന്നും തകർന്നു. റമദാൻ മാസത്തിൽ ഒരു സഹോദര മുസ്ലിം രാജ്യത്തു നിന്ന്, ഖത്തറിനെ ഇത്തരത്തിൽ ആക്രമിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അൽ-കാബി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.