

റഷ്യൻ ബീച്ചിൽ യുക്രെയ്‌ന്‍റെ ഡ്രോൺ ആക്രമണം; 7 പേർ മരിച്ചു
മോസ്കോ: ദക്ഷിണ റഷ്യയിൽ കരിങ്കടൽ തീരത്തെ ബീച്ചിൽ യുക്രെയ്‌നിയൻ ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ പതിച്ച് മൂന്നു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. 40 പേർക്കു പരുക്കേറ്റു.
പ്രശസ്തമായ ഗെലെൻഡ്ഷിക് റിസോർട്ട് നഗരത്തിലാണു സംഭവം. സമീപകാലത്തു റഷ്യയിലുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണിത്.
ബീച്ചിൽ വിശ്രമിച്ചുകൊണ്ടിരുന്നവർക്കിടയിലാണു ഡ്രോണിന്‍റെ ഭാഗങ്ങൾ വീണ് പൊട്ടിത്തെറിച്ചത്. 21 പേർക്കു സാരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ക്രാസ്നോദർ റീജ്യനൽ ഗവർണർ വെനിയാമിൻ കോണ്ട്രാറ്റിയേവ് അനുശോചനം അറിയിച്ചു. സ്ഫോടനത്തിന് തൊട്ടുമുമ്പ് വെടിയൊച്ചകൾ കേട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമം. റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചുവീഴ്ത്തിയ ഡ്രോൺ നിയന്ത്രണം വിട്ട് ബീച്ചിലെ മണലിലേക്ക് പതിക്കുകയായിരുന്നുവെന്ന് വിഡിയൊ ദ്യശ്യങ്ങൾ സൂചിപ്പിക്കുന്നു. ബീച്ചിന് തൊട്ടുപടിഞ്ഞാറുള്ള റഷ്യൻ റഡാർ കേന്ദ്രത്തെ ലക്ഷ്യമിട്ടാണു യുക്രെയ്ൻ ആക്രമണം നടത്തിയതെന്നാണു കരുതുന്നത്.