

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
file photo
വാഷിങ്ടൺ: ഇറാനും അമെരിക്കയും തമ്മിൽ രണ്ടാഴ്ചത്തേയ്ക്കു പ്രഖ്യാപിച്ചിട്ടുള്ള വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിനു മുമ്പ് വീണ്ടും ചർച്ചയ്ക്ക് നീക്കം. ഇസ്ലാമബാദിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ചർച്ചയ്ക്കുള്ള നീക്കം സജീവമായത്.
ഇറാനിയൻ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യത അമെരിക്ക ആലോചിക്കുന്നുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാനുമായും പ്രാദേശിക മധ്യസ്ഥരുമായും നടക്കുന്ന ചർച്ചകളുടെ പുരോഗതിയെ ആശ്രയിച്ചാകും തുടർനടപടി. ഇതിനു ശേഷമാകും ചർച്ചയ്ക്കുള്ള തിയതികളും സ്ഥലങ്ങളും ഉദ്യോഗസ്ഥർ തീരുമാനിക്കുക.
മധ്യസ്ഥ ചർച്ചയ്ക്കുള്ള സാധ്യത തേടി തുർക്കി ഇരുകൂട്ടരുമായും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജനീവ, ഇസ്താംബുൾ, വിയന്ന, ഇസ്ലാമബാദ് തുടങ്ങിയ സ്ഥലങ്ങൾ ചർച്ചയ്ക്കുള്ള വേദിയായി പരിഗണിക്കുന്നുണ്ട്. ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി വെടിനിർത്തൽ സമയപരിധി നീട്ടുന്നതും പരിഗണിക്കുന്നുണ്ട്.
വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും നയതന്ത്രപരമായ ഇടപെടലിനുള്ള സാധ്യത ഇപ്പോഴും ഉണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.