

1973ലെ ചരിത്രപ്രസിദ്ധമായ "എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ആക്റ്റ്"കാലഹരണപ്പെട്ടതാണെന്നാണ് ട്രംപ് സർക്കാരിന്‍റെ വാദം.
വാഷിങ്ടൺ: വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസ മേഖലയിലും ഖനനാനുമതി നൽകി ട്രംപ് ഭരണകൂടം.പതിറ്റാണ്ടുകളായി സംരക്ഷണം നൽകിയിരുന്ന പരിസ്ഥിതി നിയമം അട്ടിമറിച്ചാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എണ്ണ ഖനനം, ഖനന പ്രവർത്തനങ്ങൾ, കൃഷി, റിയൽ എസ്റ്റേറ്റ് വികസനം എന്നിവ അനുവദിച്ചു കൊണ്ട് ആഭ്യന്തര-വാണിജ്യ വകുപ്പുകൾ പുതിയ ഭേദഗതിക്ക് അന്തിമ രൂപം നൽകിയത്.
പുതിയ ഭേദഗതിപ്രകാരം വന്യജീവികളെ നേരിട്ടു വേട്ടയാടുന്നതും കൊല്ലുന്നതും മാത്രമായിരിക്കും ഇനി മുതൽ കുറ്റകരം.വന്യജീവികളുടെ വാസസ്ഥലങ്ങൾക്ക് നാശം വരുത്തുന്നത് നിരോധിക്കുന്നതാണ് 1973ലെ ചരിത്രപ്രസിദ്ധമായ "എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ആക്റ്റ്'.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസ വ്യവസ്ഥയിലും ഖനനാനുമതി നൽകി ട്രംപ് ഭരണകൂടം
ജീവികളുടെ വംശവർധനവിനെയും ഭക്ഷണ സമ്പാദനത്തെയും ബാധിക്കുന്ന തരത്തിലുള്ള വാസസ്ഥല വ്യതിയാനങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഈ നിയമം പറയുന്നത്. ഇത് 1995ൽ യുഎസ് സുപ്രീം കോടതിയും ശരി വച്ചിരുന്നു. എന്നാൽ ഈ പഴയ നിർവചനം കാലഹരണപ്പെട്ടതാണെന്നാണ് ട്രംപ് സർക്കാരിന്‍റെ വാദം. അനാവശ്യമായ നിയന്ത്രണങ്ങൾ വ്യവസായ മേഖലയുടെ കൈകൾ കെട്ടിയിടുകയാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം പ്രസ്താവിച്ചു.
വർഷങ്ങളായി ഫെഡറൽ ഏജൻസികൾ ഈ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഇത് നിയമപരമായ ഭൂവിനിയോഗത്തെ തടസപ്പെടുത്തുകയാണെന്നുമാണ് ബർഗം വാദിക്കുന്നത്. തന്നെയല്ല ഈ നിയമം വ്യവസായങ്ങൾക്ക് ബാധ്യതയാണെന്നും ഇപ്പോൾ ട്രംപ് ഭരണകൂടം കൊണ്ടു വന്ന പുതിയ പരിഷ്കാരമാകട്ടെ വന്യജീവി സംരക്ഷണത്തോടൊപ്പം സ്വകാര്യ സ്വത്തവകാശത്തെയും ബഹുമാനിക്കുന്നതാണെന്നും ബർഗം പറയുന്നു.