

ആണവ വിഷയം: യുഎസിനു വഴങ്ങാതെ ഇറാൻ
വാഷിങ്ടൺ: മൂന്നു മാസത്തിലേറെയായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷത്തിലെ പ്രധാന വിഷയമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പടെയുള്ളവയെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇറാന്‍റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായേക്കില്ലെന്നു സൂചന. അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സിഐഎയ്ക്കുൾപ്പെടെ ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വരും ആഴ്ചകളിൽ നടക്കുന്ന നിർണായക ചർച്ചകളിൽ ഇറാൻ അമെരിക്കയുടെ ആണവ നിലപാടിന് അനുകൂലമായ രീതിയിൽ പ്രതികരിക്കുമോ എന്നതും ശ്രദ്ധേയമാണ്. ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നു ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങളാണ് അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ യുഎസിലെ ഉന്നതർക്ക് കൈമാറിയിരിക്കുന്നത്.
ഇറാനുമായുള്ള കരട് ധാരണാപത്രം ഒപ്പു വയ്ക്കപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സിഐഎ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ് പ്രസിഡന്‍റ് ട്രംപിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും മുമ്പിൽ കരാറിലെ ഇക്കാര്യങ്ങൾ അവതരിപ്പിച്ച് വ്യക്തത വരുത്തി.
ഇസ്രയേൽ അമെരിക്കയുമായി പങ്കു വച്ച ഇന്‍റലിജൻസ് വിവരപ്രകാരം ട്രംപ് ഭരണകൂടം അംഗീകരിക്കാൻ തയാറാകുന്ന തരത്തിലുള്ള അന്തിമ കരാറിന് ഇറാൻ സമ്മതിക്കില്ലെന്നാണ് സൂചന. എന്നാൽ ഈ കണ്ടെത്തലുകളെ കുറിച്ച് പ്രസിഡന്‍റിനെ നേരിട്ട് അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ലെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
അമെരിക്കൻ ഏജൻസികളുടെ ഈ കണ്ടെത്തലുകൾ ട്രംപിന്‍റെ വിശ്വസ്തരിൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുന്ന അംഗങ്ങളായ ജോൺ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് എന്നിവരുടെ സംശയങ്ങൾ കൂടുതൽ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ പോലും ഇറാൻ പാലിക്കുമോയെന്ന കാര്യത്തിൽ ഇവർ സ്വകാര്യമായി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.