ആണവ മുങ്ങിക്കപ്പൽ അപകടം: 55 ചൈനീസ് നാവികർ കൊല്ലപ്പെട്ടു

ബ്രിട്ടീഷ് അധികൃതരാണ് അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ചൈന ഇതു സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
ചൈനയുടെ ടൈപ്പ് 093 മുങ്ങിക്കപ്പൽ.
ചൈനയുടെ ടൈപ്പ് 093 മുങ്ങിക്കപ്പൽ.Representative image
Updated on

ലണ്ടൻ: യെല്ലോ സീയിലുണ്ടായ ആണവ മുങ്ങിക്കപ്പൽ അപകടത്തിൽ 55 ചൈനീസ് നാവികർ കൊല്ലപ്പെട്ടതായി സംശയം. ബ്രിട്ടീഷ് അധികൃതരാണ് അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.

മുങ്ങിക്കപ്പലിനുള്ളിലെ ഓക്സിജൻ സംവിധാനം തകരാറിലായതാണ് അപകടത്തിനു കാരണമായതെന്നാണ് സൂചന. ഇതെത്തുടർന്ന് കപ്പലിനുള്ളിൽ വിഷവാതകം നിറയുകയും, നാവികർ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.

ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) കീഴിലുള്ള നാവിക മുങ്ങിക്കപ്പലായ '093-417' എന്ന മുങ്ങിക്കപ്പലിന്‍റെ ക്യാപ്റ്റനായിരുന്ന കേണൽ സു യോങ്-പെങ് അടക്കം 22 മുതിർന്ന ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇന്‍റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് സർക്കാർ തയാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

യുഎസിന്‍റെയും സഖ്യകക്ഷികളുടെയും മുങ്ങിക്കലുകൾ തങ്ങളുടെ സമുദ്ര മേഖലയിൽ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന തടസങ്ങളിൽ ചൈനയുടെ സ്വന്തം മുങ്ങിക്കപ്പൽ തട്ടിയതോടെയാണ് തകരാർ ആരംഭിച്ചതെന്നാണ് വിവരം.

അതേസമയം, ഈ റിപ്പോർട്ട് സ്ഥിരീകരിക്കാൻ ചൈന തയാറായിട്ടില്ല. ചൈനയുടെ 093 ടൈപ്പ് മുങ്ങിക്കപ്പലുകൾ 15 വർഷമായി ഉപയോഗത്തിലുള്ളതാണ്. ചൈനീസ് സൈന്യത്തിലെ ഏറ്റവും ആധുനികമായവയിൽ ഉൾപ്പെടുന്നതാണിവ. 351 അടി നീളമുള്ള ഇത്തരം മുങ്ങിക്കപ്പലുകൾക്ക് കടലിനടിയിൽനിന്ന് ടോർപ്പിഡോകൾ ഉപയോഗിച്ച് ആക്രമണം നടത്താനും ശേഷിയുണ്ട്.

logo
Metro Vaartha
www.metrovaartha.com