

ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും
file photo
ജനീവ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ അടച്ച ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. അമെരിക്കൻ സമ്മർദ്ദത്തെ തുടർന്ന് കടലിടുക്ക് തുറക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്റൈൻ ആണ് ഇത്തരം ഒരു പ്രമേയം അവതരിപ്പിച്ചത്. പതിനൊന്നു രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. പാക്കിസ്ഥാനും കൊളംബിയയും വിട്ടു നിന്നു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു.
ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും സൈനിക നടപടിയുൾപ്പടെ തേടിക്കൊണ്ടായിരുന്നു പ്രമേയത്തിൽ ആദ്യമുണ്ടായിരുന്ന നിർദേശം. പതിനഞ്ചംഗ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങളായ റഷ്യ,ചൈന, ഫ്രാൻസ് എന്നിവർ ബലപ്രയോഗം അംഗീകരിക്കുന്നതിനെതിരേ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആക്രമണ നടപടിയെ കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കിയാണ് പ്രമേയം വീണ്ടും കൊണ്ടു വന്നത്.