

ഇറാന്‍റെ കലി ജോർദാനോടും
file photo
ഫെബ്രുവരി 28 ന് ഇറാൻ- യുഎസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനു ശേഷം നാളിതു വരെ 240 മിസൈലുകളും ഡ്രോണുകളും ജോർദാനെതിരേ ഇറാൻ അയച്ചതായി ജോർദാന്‍റെ സൈന്യം അറിയിച്ചു. സൈന്യം ഇവയിൽ മിക്കതും തടഞ്ഞു. റോയൽ എയർഫോഴ്സ് ഇവയിൽ 222 മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞു നശിപ്പിച്ചതായും 18 മിസൈലുകളും ഡ്രോണുകളും സൈന്യത്തിന് തടയാനായില്ലെന്നും ജോർദാൻ സൈന്യത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ കഴിഞ്ഞ ആഴ്ച മാത്രം 36 മിസൈലുകളും ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യം വച്ച് ഇറാൻ അയച്ചതെന്ന് ജോർദാന്‍റെ സൈനിക മാധ്യമ ഓഫീസ് അറിയിച്ചു. ഇതിൽ 14മിസൈലുകളും 21 ഡ്രോണുകളും തടഞ്ഞു നിർത്തി നശിപ്പിച്ചു. എന്നാൽ ഇറാന്‍റെ മറ്റൊരാക്രമണം പ്രതിരോധിക്കാനായില്ലെന്നും ഈ പ്രസ്താവന പറയുന്നു.
അമെരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചപ്പോൾ മുതൽ ഇസ്ലാമിക് റിപ്പബ്ലിക് ജോർദാൻ ഉൾപ്പടെ മേഖലയിൽ എമ്പാടുമുള്ള രാജ്യങ്ങളെ ആക്രമിക്കുകയാണ് ഇറാൻ. ഈ മേഖലയിലെ യുഎസിന്‍റെ താൽപര്യങ്ങളെ ലക്ഷ്യം വച്ചാണ് ഇറാന്‍റെ ഈ ആക്രമണം.
യുദ്ധ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള ഈ ആക്രമണങ്ങൾ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചിട്ടുണ്ട്.എന്നാൽ യുദ്ധം ആരംഭിച്ചതിനുശേഷം ജോർദാൻ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല, 29 പേർക്ക് പരിക്കേറ്റതായി ആരോഗ്യ അധികൃതർ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു, ഇവരെല്ലാം പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു.