"ഞാനില്ലായിരുന്നെങ്കിൽ ഇപ്പോള്‍ ഇസ്രയേൽ ഉണ്ടാവുമായിരുന്നില്ല'

ഇസ്രയേലിനെതിരേ അതൃപ്തി പരസ്യമാക്കി ട്രംപ്
 Trump expresses displeasure with Israel

ഇസ്രയേലിനെതിരേ അതൃപ്തി പരസ്യമാക്കി ട്രംപ്

Updated on

പാരീസ്: ഇസ്രയേലിനെതിരേ അതൃപ്തി പരസ്യമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമെരിക്കയുടെ ഏറ്റവും ശക്തരായ സഖ്യകക്ഷിയായ ഇസ്രയേലിനെതിരേയുള്ള ഈ പ്രതികരണം ലോകരാജ്യങ്ങൾക്കിടയിൽ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടുള്ള അതൃപ്തി ജി-7 ഉച്ചകോടിക്കിടെയാണ് ട്രംപ് പരസ്യമായി വ്യക്തമാക്കിയത്.

മുൻകാലങ്ങളിൽ ഒരു അമെരിക്കൻ പ്രസിഡന്‍റും ചെയ്യാൻ തയാറാകാത്ത കാര്യങ്ങൾ താൻ ചെയ്തതു കൊണ്ടാണ് ഇന്ന് ഇസ്രേയൽ നിലനിൽക്കുന്നതെന്നും താനില്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രയേൽ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കൊപ്പം സംസാരിക്കവേയാണ് ഇറാനുമായുള്ള സമാധാന കരാർ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ബെയ്റൂട്ടിലെ ജനവാസ മേഖലകളിലുള്ള കെട്ടിടങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ സമീപകാല വ്യോമാക്രമണങ്ങളെ കുറിച്ച് ട്രംപ് പരാമർശിച്ചത്.

"ആ ആക്രമണം ഞാൻ കണ്ടു, ആ ബോംബ് എവിടെയാണ് പതിച്ചതെന്നും ഞാൻ കണ്ടു. അത് തികച്ചും ക്രൂരമായ ഒരു ആക്രമണമായിരുന്നു. അത് അതിരു കടന്നു പോയി. നിങ്ങൾ ചെയ്യുന്നതിനും ഒരു പരിധിയുണ്ട് ' ട്രംപ് പറഞ്ഞു.

നെതന്യാഹുവുമായി തനിക്ക് വളരെ നല്ല ബന്ധമാണ് ഉള്ളതെന്ന് ആവർത്തിക്കുന്നതിനൊപ്പം തന്നെ അമെരിക്ക ഇല്ലെങ്കിൽ ഇന്ന് ഇസ്രയേൽ ഉണ്ടാകുമായിരുന്നില്ല എന്നും ട്രംപ് ഇതേ ശ്വാസത്തിൽ ആരോപിച്ചു.

കുറച്ചു നാളുകളായി നെതന്യാഹുവുമായുള്ള തന്‍റെ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് ട്രംപ് പരസ്യമായി സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇറാനുമായി യുഎസ് സമാധാന കരാർ ഒപ്പിടുന്നതിനു മുമ്പും പിൻപും ലെബനൻ വിഷയത്തിൽ ഇസ്രയേൽ സ്വീകരിച്ച നിലപാടുകളിലാണ് ട്രംപിന് അതൃപ്തിയുള്ളത്. ബെയ്റൂട്ട് ആക്രമണങ്ങളെ കുറിച്ച് സംസാരിച്ച യുഎസ് പ്രസിഡന്‍റ് അത് ക്രൂരവും അതിരു കടന്നതുമാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോൾ ഈ പോരാട്ടം എന്നെന്നേയ്ക്കുമായി നീണ്ടു നിൽക്കുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ ഉണ്ടാക്കിയ ഇറാനുമായുള്ള വലിയ കരാറിന്മേൽ ഇത് ഒരു കറുത്ത നിഴലാകും എന്നും ട്രംപ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com