

എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കും: ട്രംപ്
file photo
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കു വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഫീസ് ഈടാക്കുമെന്നുള്ള ഇറാന്‍റെ പ്രഖ്യാപനത്തിനെതിരേ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഹോർമൂസിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ സംഭവിക്കാൻ പാടില്ല. അത് അവർ ഉടൻ നിർത്തുന്നതാണ് നല്ലതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ട്രംപ് പുതിയ പ്രഖ്യാപനവും നടത്തി. ഇറാന്‍റെ സഹായം ഉണ്ടായാലും ഇല്ലെങ്കിലും എണ്ണ വിതരണം അതിവേഗം സാധാരണ നിലയിൽ ആക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഇത് എത്തരത്തിൽ നടപ്പാക്കുമെന്നതിൽ വ്യക്തതയില്ല. സൈനികമായ കരുത്തിലൂടെയോ ബദൽ സംവിധാനങ്ങളിലൂടെയോ എണ്ണ വിതരണം പുന:സ്ഥാപിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
മൊജ്തബ ഖമനേയി
file photo
ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ ടോൾ നൽകാൻ ഇറാൻ കപ്പലുകളെ നിർബന്ധിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കപ്പലുകളിൽ നിന്ന് ഇറാൻ ട്രാൻസിറ്റ് ഫീ അഥവാ ടോൾ ഈടാക്കാൻ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുകൾക്കെതിരേ ട്രംപ് ശക്തമായി പ്രതികരിച്ചത്. ഇറാൻ നയത്തിൽ ട്രംപിന് പിഴവ് പറ്റിയെന്ന തരത്തിലുള്ള വാൾ സ്ട്രീറ്റ് ജേർണലിന്‍റെ വിമർശനങ്ങളെ ട്രംപ് തള്ളി. തന്‍റെ ഇടപെടലുകൾ വൻ വിജയമാണന്നും ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്നു താൻ ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ആകെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്നും കടന്നു പോകുന്ന ഹോർമൂസ് കടലിടുക്ക് കൈകാര്യം ചെയ്യാനായി ഇറാൻ പുതിയ പദ്ധതി ഇടുന്നതായി പരമോന്നത നേതാവ് മൊജ്തബ ഖമനേയി പ്രസ്താവിച്ചിരുന്നു. സർക്കാർ ടെലിവിഷനിലൂടെ പുറത്തു വിട്ട പ്രസ്താവനയിലാണ് മൊജ്തബ ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ ഇറാൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് ഇത് നൽകുന്ന സൂചന.