
സോഷ്യൽ മീഡിയ വിലക്ക്: പ്രായപരിശോധനയ്ക്ക് ഓസ്ട്രേലിയ
കാൻബറ: കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തുന്ന ലോകത്തെ ആദ്യ രാജ്യമാവാൻ ഓസ്ട്രേലിയ. 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ രാജ്യ വ്യാപക വിലക്ക് ഏർപ്പെടുത്താനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. ഇതിന്‍റെ ആദ്യ പടിയായി പ്രായം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഒരു ട്രയൽ പൂർത്തിയാക്കി.
ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് 16 വയസിന് താഴെയുള്ളവരെ തടയാനുള്ളതാണ് ഓസ്‌ട്രേലിയൻ സർക്കാരിന്‍റെ പദ്ധതി.
ഇതിന്‍റെ ഭാഗമായി, ആയിരത്തിലധികം സ്‌കൂൾ വിദ്യാർഥികളെയും നൂറുകണക്കിന് മുതിർന്നവരെയും ഉൾപ്പെടുത്തിയ സമഗ്ര ട്രയൽ ഈ മാസം ആദ്യ വാരമാണ് പൂർത്തിയാക്കി. യുകെ ആസ്ഥാനമായ എൻജിഒ ഏജ് ചെക്ക് സർട്ടിഫിക്കേഷൻ സ്കീം (ACCS) ആണ് ഈ ട്രയലിന് മേൽനോട്ടം വഹിച്ചത്.
മുഖം സ്‌കാൻ ചെയ്യുന്നതു മുതൽ പെരുമാറ്റ വിശകലനം, രക്ഷാകർതൃ നിയന്ത്രണങ്ങൾ വരെയുള്ള വിവിധ ഡിജിറ്റൽ പ്രായപരിധി പരിശോധിക്കൽ ഉപകരണങ്ങൾ നിലവിലുള്ള സേവനങ്ങളിൽ സുഗമമായി സംയോജിപ്പിക്കാൻ കഴിയുമെന്ന് ഏജ് അഷ്വറൻസ് ടെക്‌നോളജി ട്രയൽ നിഗമനത്തിലെത്തി.
''ഓസ്‌ട്രേലിയയിൽ പ്രായപരിധി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കാര്യമായ സാങ്കേതിക തടസ്സമൊന്നുമില്ല'', എസിസിഎസ് സിഇഒ ടോണി അലൻ പറഞ്ഞു. ഓൺലൈൻ ബ്രീഫിങ്ങിൽ സംസാരിച്ച അലൻ, ഒരു സംവിധാനവും പൂർണമല്ലെന്ന് സമ്മതിച്ചു. പക്ഷേ, ഓസ്‌ട്രേലിയയിൽ സ്വകാര്യമായും കാര്യക്ഷമമായും ഫലപ്രദമായും പ്രായപരിധി ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.