

ഡയപ്പർ തിന്ന 2 വയസുകാരൻ മരിച്ചു; മാതാപിതാക്കൾക്കെതിരേ കേസ്
ഇന്ത്യാനപൊളിസ്: ഡയപ്പർ തിന്നതിനു പിന്നാലെ രണ്ടു വയസുള്ള കുട്ടി മരിച്ചു. ഇന്ത്യാനയിലാണ് സംഭവം. എറിക് റിച്ചാർഡ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ട്രെവർ റിച്ചാർഡ് ഹേയസ്, കാതറിൻ കാർട്ടർ എന്നിവരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മാർച്ച് 31നാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ പിതാവ് പൊലീസിനെ വിളിച്ച് കുട്ടി ശ്വസിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. തലേ ദിവസം വൈകിട്ട് 11 മണി വരെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനു നൽകിയ മൊഴി.
പൊലീസ് ഡോക്റ്റർമാരുമായി എത്തി സിപിആർ ഉൾപ്പെടെയുള്ളവ ചെയ്തിട്ടും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടി മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞതിനു ശേഷമാണ് പ്രാഥമിക ചികിത്സ നൽകിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പതിനാലു മണിക്കൂറുകളോളം മാതാപിതാക്കൾ കുട്ടിയെ ശ്രദ്ധിച്ചില്ലെന്നാണ് അതിൽ നിന്ന് വ്യക്തമാകുന്നത്. കുട്ടിക്ക് വെറും 15 പൗണ്ട് ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല പോഷകാംശങ്ങളുടെ കുറവു മൂലം വിളറിയ അവസ്ഥയിലായിരുന്നു. ശരീരത്തിൽ വേണ്ടത്ര ജലാംശവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ ദേഹത്തപ്പാടെ പ്രാണികൾ കടിച്ചതുൾപ്പെടെയുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കടുത്ത വിശപ്പ് മൂലം കുട്ടി ഡയപ്പർ കഴിച്ചതാണ് മരണകാരണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
വീട്ടിലെ കുട്ടികളുടെ മുറി വൃത്തിഹീനമായ നിലയിലായിരുന്നു. കുട്ടികൾക്കായുള്ള ടോയ്‌ലെറ്റ് വൃത്തിയാക്കിയിട്ട് ആഴ്ചകൾ കഴിഞ്ഞിരുന്നുവെന്ന് പൊലീസ്. തറയിൽ മുഴുവൻ അഴുക്കും ഡയപ്പറിന്‍റെ അവശിഷ്ടങ്ങളും പുഴു അരിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. അതേ സമയം മാതാപിതാക്കൾ താമസിച്ചിരുന്ന മുറി വൃത്തിയോടെയാണ് കാണപ്പെട്ടതെന്നും പൊലീസ് പറയുന്നു. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളും വിളർച്ചയും നിർജലീകരണവും ബാധിച്ച അവസ്ഥയിലായിരുന്നു. ഇരുവരെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.