

പെസെഷ്കിയാൻ/വാഹിദി
file photo
ടെഹ്‌റാന്‍: പെസെഷ്‌കിയാന്‍ ഭരണകൂടവും ഇറാന്‍റെ സൈനിക നേതൃത്വവും തമ്മില്‍ അകല്‍ച്ച വര്‍ദ്ധിച്ചെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തെന്നും സൂചന. അമെരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണം തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്‍റ് നടത്തുന്ന നിയമനങ്ങളും തീരുമാനങ്ങളും ഐആര്‍ജിസി അവഗണിക്കുകയാണെന്നും എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുതിയ ഇന്‍റലിജന്‍സ് മന്ത്രിയെ നിയമിക്കാനുള്ള ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍റെ ശ്രമങ്ങള്‍ ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ അഹമ്മദ് വാഹിദിയുടെ നേരിട്ടുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇന്‍റലിജന്‍സ് മന്ത്രി സ്ഥാനത്തേയ്ക്ക് ഹൊസൈന്‍ ഡെഹ്ഗാന്‍ ഉള്‍പ്പെടെ ഇറാന്‍ പ്രസിഡന്‍റ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെയെല്ലാം ഐആര്‍ജിസി നിരസിച്ചു. നിലവിലെ യുദ്ധകാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ നിര്‍ണായക നേതൃസ്ഥാനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഐആര്‍ജിസി കൈകാര്യം ചെയ്യണമെന്ന് ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ അഹമ്മദ് വാഹിദി നിര്‍ദേശിച്ചിരിക്കുകയാണ്.
ഇറാന്‍റെ അധികാര ഘടന അനുസരിച്ച്, പരമോന്നത നേതാവിന്‍റെ അംഗീകാരം നേടിയതിനുശേഷം മാത്രമേ പ്രസിഡന്‍റ് പരമ്പരാഗതമായി ഇന്‍റലിജന്‍സ് മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്യാറുള്ളൂ. എന്നാല്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി അജ്ഞാതകേന്ദ്രത്തിലായതിനാൽ, ഇറാന്‍ പ്രസിഡന്‍റിന്‍റെ നിര്‍ദേശങ്ങളെ അവഗണിക്കുകയാണ് ഐആര്‍ജിസി.
അതുവഴി രാജ്യത്തിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ ഐആര്‍ജിസി ഏറെക്കുറെ പിടിമുറുക്കുകയും ചെയ്തു. ഇറാനില്‍ ഇപ്പോള്‍ സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയില്‍ പൂര്‍ണ നിയന്ത്രണം ചെലുത്തുന്നത് മുതിര്‍ന്ന ഐആര്‍ജിസി ഉദ്യോഗസ്ഥരാണ്. ഇറാന്‍റെ നിയന്ത്രണം ഐആര്‍ജിസിയുടെ കൈകളിലാകുന്നത് നയതന്ത്ര ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും പ്രാദേശിക അസ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്.
ഹിസ്ബുള്ളയെ പ്രശംസിച്ച് മുജ്തബ
file photo
ഹിസ്ബുള്ളയെ പ്രശംസിച്ച് മുജ്തബ
ടെഹ്‌റാന്‍: ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന് നന്ദി അറിയിച്ച് ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഇസ്‌ലാമിക ലോകത്തിന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍ക്കെതിരേ നിലകൊണ്ടതിനാണ് ലെബനന്‍ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ മുജ്തബ പ്രശംസിച്ചത്. ബുധനാഴ്ച ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലായിരുന്നു മുജ്തബ ഇക്കാര്യം പറഞ്ഞത്. ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം അറിയിച്ചു.