
വാഷിങ്ടൺ: മറ്റു രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായമെല്ലാം പൂർണമായും മരവിപ്പിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. ഇസ്രയേൽ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ ഒഴികെ യുക്രൈൻ അടക്കമുള്ള മറ്റെല്ലാ രാജ്യങ്ങൾക്കും നൽകി വന്നിരുന്ന ധനസഹായം പുനഃപരിശോധന നടത്തുന്നതു വരെയും മരവിപ്പിക്കാനാണ് ട്രംപ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ജോ ബൈഡന്‍റെ ഭരണകാലത്ത് ഗാസയിലേക്ക് കോണ്ടം വാങ്ങാനായി മാത്രം നൽകിയത് 50 ദശലക്ഷം ഡോളറാണെന്നാണ് പുതിയ സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ഗാസയിൽ കോണ്ടം വാങ്ങുന്നതിനായി മാത്രം 50 ദശലക്ഷം ഡോളറാണ് ബൈഡൻ ഭരണകൂടം നൽകിയത്. അത് തികച്ചും അനാവശ്യമായ ചെലവാണ്.
അതു കൊണ്ടു തന്നെയാണ് നിലവിലുള്ള ധനസഹായങ്ങളെല്ലാം നിർത്തി വച്ച് പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഡിപ്പാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി(ഡോഡ്ജ്) ആണ് ഇക്കാര്യം കണ്ടെത്തിയത്. അമെരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ഇനിയുള്ള പദ്ധതികളെല്ലാമെന്നും ഭരണകൂടം പറയുന്നു.
ഗാസയിൽ നിന്ന് കോണ്ടത്തിനുള്ളിൽ ഐഇഡി നിറച്ച് പറത്തുന്നതായി 2020ൽ ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതു വഴെ ആയിരക്കണക്കിന് ഹെക്റ്റർ സ്ഥലമാണ് കത്തിനശിച്ചത്. പലസ്തീനിലെ പ്രാദേശിക ഭരണകൂടമോ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതികളോ ആയിരിക്കാം വൻ തോതിൽ കോണ്ടം നൽകുന്നതെന്നായിരുന്നു അന്ന് ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.