

ഇസ്രയേലിന്‍റെ ശ്രമം ആണവ ദുരന്തം: റഷ്യ
file photo
മോസ്കോ: ഇറാനെതിരേ ഇസ്രേയൽ നടത്തുന്ന യുദ്ധം ഇറാനിൽ ആണവ ദുരന്തം ഉണ്ടാക്കാനാണെന്ന വിമർശനവുമായി റഷ്യ രംഗത്ത്. ഇറാന്‍റെ ബുഷെഹർ ആണവ നിലയത്തിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ ഈ പ്രതികരണം.
ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണെന്നും അതിന്‍റെ പ്രത്യാഘാതം പരിഹരിക്കാൻ കഴിയില്ലെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ബുഷെഹർ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
പുടിന്‍റെ വാക്കുകൾ ധൈര്യം പകരുന്നതാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു
file photo
ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്‍റെ അനന്തര ഫലങ്ങൾ ആറു വർഷം മുമ്പ് ഉണ്ടായ കോവിഡ് മഹാമാരിക്ക് സമാനമായ തലത്തിലേയ്ക്ക് എത്തിക്കുമെന്ന് പുടിൻ പ്രതികരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്‍റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല.
അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന-വിതരണ ശൃംഖലകൾ എന്നിവയ്ക്ക് ഈ സംഘർഷം ഗണ്യമായ നാശനഷ്ടങ്ങളാണ് വരുത്തി വയ്ക്കുന്നത്. കൂടാതെ ഹൈഡ്രോകാർബൺ, മെറ്റൽ, ഫെർട്ടിലൈസർ കമ്പനികൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. പുടിന്‍റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ വാക്കുകൾ ധൈര്യം പകരുന്നതാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു.