

യുഎസ് ഉപരോധ തന്ത്രങ്ങൾ പരാജയപ്പെട്ടേക്കും
ടെഹ്റാൻ: സാങ്കേതിക വിദ്യയും സാമ്പത്തിക വിപണിയും ആഗോള സ്വാധീനവും ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ സാമ്പത്തിക യുദ്ധത്തിലൂടെ കീഴടക്കാമെന്ന അമെരിക്കൻ ഐക്യനാടുകളുടെ തന്ത്രം തിരിച്ചടിച്ചേക്കുമെന്ന് മുന്നറിയിപ്പു നൽകി ജോർജ് ടൗൺ യൂണിവേഴ്സിറ്റി ഇൻ ഖത്തറിലെ ഗവണ്മെന്‍റ് അസോസിയേറ്റ് പ്രൊഫസർ പോൾ മുസ്ഗ്രേവ്
അമേരിക്കയുടെ വിപണി നയങ്ങൾക്ക് പകരമായി മറ്റ് രാജ്യങ്ങൾക്ക് മുൻപിൽ മറ്റ് ബദൽ മാർഗ്ഗങ്ങൾ തുറന്നു കിടക്കുന്നുണ്ടെന്നതാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക താൽപര്യങ്ങളേക്കാൾ സ്വന്തം രാജ്യത്തിന്‍റെ പരമാധികാരത്തിന് പ്രാധാന്യം നൽകുന്ന വിഷയങ്ങളിൽ രാജ്യങ്ങൾ അത്ര എളുപ്പത്തിൽ വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നുണ്ട്. ഇറാന് മേൽ യുഎസ് ഏർപ്പെടുത്തുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ വെറുമൊരു പുതിയ ഘട്ടമല്ലെന്നും, മറിച്ച് അത് സാമ്പത്തികവും നയതന്ത്രപരവും സൈനികവുമായ തലങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നുമാണ് ടെഹ്‌റാൻ കണക്കാക്കുന്നത്.
അതിനാൽ ഇതിനെ പ്രതിരോധിക്കാൻ സൈനിക തിരിച്ചടി പോലും ന്യായമാണെന്നാണ് മുസ്ഗ്രേവിന്‍റെ നിരീക്ഷണം. കടുത്ത എണ്ണ വിപണന തടസങ്ങളും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിലും ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സാമ്പത്തിക ആഘാതങ്ങളേക്കാൾ രാജ്യത്തിന്‍റെ രാഷ്‌ട്രീയത്തിനും പരമാധികാരത്തിനുമാണ് പ്രാമുഖ്യം നൽകുന്നത്. അമേരിക്ക തങ്ങളുടെ നിർണായകമായ ‘ഡി-ഡേ’ ഉപരോധങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ വിശകലനം പുറത്തുവരുന്നത്.