

യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി റഷ്യ
file photo
മോസ്കോ: ഇറാനിലെ ബുഷെർ ആണവ നിലയത്തിനു തൊട്ടടുത്ത് അമെരിക്കയും ഇസ്രയേലും ചേർന്നു നടത്തിയ മിസൈൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി റഷ്യ. ചൊവ്വാഴ്ചയാണ് ബുഷൈർ ആണവ നിലയത്തിലെ ഒരു എനർജി യൂണിറ്റിൽ നിന്ന് കേവലം ഏതാനും മീറ്ററുകൾ മാത്രം അകലെ യുഎസ്-ഇസ്രയേൽ ആക്രമണം ഉണ്ടായത് എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം അപകടകരമായ നീക്കങ്ങളിൽ നിന്ന് അമെരിക്കയും ഇസ്രയേലും അടിയന്തരമായി പിന്മാറണമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ ആവശ്യപ്പെട്ടു. ആണവ നിലയത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഈ അക്രമണം അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് റഷ്യ കുറ്റപ്പെടുത്തി.
നിലയത്തിൽ ഇപ്പോഴും നിരവധി റഷ്യൻ വിദഗ്ധർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും സഖറോവ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ സഹായത്തോടെ നിർമിച്ച ബുഷെർ ആണവ നിലയം മേഖലയിലെ സുപ്രധാന ഊർജ്ജ സ്രോതസുകളിൽ ഒന്നാണ്.
എന്നാൽ ഈ ആക്രമണത്തിൽ ആണവ നിലയത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അറിയിച്ചു. നിലയത്തിലെ റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും ആണവ കേന്ദ്രങ്ങൾക്ക് സമീപം ഉണ്ടാകുന്ന സ്ഫോടനങ്ങൾ വലിയൊരു ആണവ ദുരന്തത്തിന് വഴി വെക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.