ഹോർമൂസ് കടലിടുക്കിൽ 20 ശതമാനം ചുങ്കം ഈടാക്കുമെന്ന് അമെരിക്ക

തങ്ങളാണ് ഹോർമൂസിന്‍റെ അവകാശികളെന്ന് ഇറാൻ
 US and Iran clash over Hormuz

ഹോർമൂസിനായി ഏറ്റു മുട്ടി യുഎസും ഇറാനും 

Updated on

വാഷിങ്ടൺ/ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന ചരക്കു കപ്പലുകൾക്ക് 20ശതമാനം ഫീസ് തങ്ങൾ ഈടാക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണത്തിനെതിരേ പ്രതിഷേധവുമായി ഇറാൻ. കടലിടുക്കിന്‍റെ യഥാർഥ സംരക്ഷകൻ അമെരിക്കയല്ലെന്നും ഇറാനാണെന്നും ഇറാന്‍റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്സിൽ പങ്കു വച്ച കുറിപ്പിലാണ് അരാഗ്ചി ട്രംപിന്‍റെ പ്രഖ്യാപനത്തിന് മറുപടി നൽകിയത്.

ഹോർമൂസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്നും ഹോർമൂസിന്‍റെ യഥാർഥ സംരക്ഷകൻ എന്നും ഇറാനാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അരാഗ്ചി എക്സിൽ കുറിച്ചു. ട്രംപ് നിർദേശിച്ച 20 ശതമാനം ഫീസ് അംഗീകരിക്കാനാകില്ലെന്നും അരാഗ്ചി പറഞ്ഞു. ട്രംപ് ഈടാക്കിയ തുക വളരെ കൂടുതലാണന്നും തങ്ങൾ തികച്ചും ന്യായമായ നിരക്കായിരിക്കും ഈടാക്കുകയെന്നും അരാഗ്ചി കുറിച്ചു.

. ഇനി മുതൽ അമെരിക്ക ഹോർമൂസ് കടലിടുക്കിന്‍റെ സംരക്ഷകൻ എന്നറിയപ്പെടുമെന്നും ലോകത്തിലെ ഏറ്റവും അസ്ഥിരമായ ഈ കടൽ പാതയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവുകൾക്ക് പ്രതിഫലമായി കടലിടുക്കിലൂടെ കടന്നു പോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നിരക്കിൽ ഫീസ് ഈടാക്കുമെന്നും ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നുമാണ് ട്രംപ് കുറിച്ചത്.

കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കു കപ്പലുകൾക്ക് അമെരിക്ക 20 ശതമാനം നികുതി ചുമത്തുമെന്ന പ്രതികരണം നടത്തിയത്. ഹോർമൂസ് കടലിടുക്ക് തുറന്നു കിടക്കുമെന്നും എന്നാൽ ഇറാനെ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം വീണ്ടും നടപ്പാക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇതിനു പിന്നാലെ അമെരിക്കൻ സെൻട്രൽ കമാൻഡ് ജൂലൈ 14 മുതൽ ഇറാനിലെ തുറമുഖങ്ങളിലേയ്ക്കും അവിടെ നിന്നുമുള്ള കടൽ ഗതാഗതത്തിന് വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെ ഈ ഉപരോധം നിലവിലുണ്ടായിരുന്നു.

പിന്നീട് അമേരിക്കയും ഇറാനും തമ്മില്‍ ഇടക്കാല ധാരണയിലെത്തിയതോടെയാണ് അത് പിന്‍വലിച്ചത്.ട്രംപും അരാഗ്ചിയും തമ്മിലുള്ള ഈ വാക്പോരിനിടെ അമേരിക്കയും ഇറാനും തുടര്‍ച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ഇരു രാജ്യങ്ങളും അവകാശപ്പെടുകയാണ്.

logo
Metro Vaartha
www.metrovaartha.com