
ദുബായ്: 2024 ഇൽ ദുബായിൽ സൈക്കിളുകളും ഇ-സ്കൂട്ടറുകളും മൂലമുണ്ടായ 254 അപകടങ്ങളിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 17 പേർക്ക് ഗുരുതരമായ പരുക്കുകളും 133 പേർക്ക് മിതമായ പരുക്കുകളും 109 പേർക്ക് നിസ്സാര പരിക്കുകളും പറ്റിയെന്ന് അധികൃതർ അറിയിച്ചു. ദുബായ് പോലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്തമായി നടത്തിയ ബോധവൽക്കരണ കാമ്പെയ്‌നിനിടെയാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
ദുബായിലെ ഏഴ് പ്രധാന മേഖലകളായ മറീന, അൽ ബർഷ, അൽ റുക്ൻ, അൽ മുർഖബത്ത്, അൽ സത്‌വ, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ കറാമ എന്നിവിടങ്ങളിലെ സൈക്ലിസ്റ്റുകൾക്കും ഇലക്ട്രിക് സ്കൂട്ടർ ഉപയോക്താക്കൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ് ക്യാമ്പയിൻ നടത്തിയത്.
നിയുക്ത പാതകൾ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം, അംഗീകൃത ഹെൽമെറ്റുകളും വെസ്റ്റുകളും ധരിക്കുക, സൈക്കിളുകളുടെ മുൻവശത്ത് തിളക്കമുള്ള വെളുത്ത ലൈറ്റുകൾ, പിന്നിൽ ചുവന്ന ലൈറ്റുകൾ എന്നിവ ഘടിപ്പിക്കുക, ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സൈക്കിളുകളിൽ പ്രവർത്തനക്ഷമമായ ബ്രേക്കുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രധാന സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അധികൃതർ ക്ലാസ്സെടുത്തു.
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗ പരിധിയുള്ള റോഡുകളിൽ സൈക്കിൾ ചവിട്ടുമ്പോഴോ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുമ്പോഴോ നിയുക്ത സ്ഥലങ്ങൾക്കോ പാതകൾക്കോ പുറത്ത് വാഹനം ഉപയോഗിച്ചാൽ 300 ദിർഹം പിഴ ചുമത്തും.
ആർടിഎയുടെ നിർദേശങ്ങൾ പാലിക്കാതെ വാഹനം ഓടിച്ചാൽ 200 ദിർഹം പിഴ ഈടാക്കും.
ശരിയായ ഉപകരണങ്ങൾ ഇല്ലാത്തതോ ആവശ്യമായ ഹെൽമെറ്റും വെസ്റ്റും ഇല്ലാത്തതോ ആയ സൈക്കിളിലോ ഇലക്ട്രിക് സ്കൂട്ടറിലോ യാത്രക്കാരനെ കയറ്റുന്നതിനെതിരെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ നിയമം ലംഘിച്ചാൽ 200 ദിർഹം പിഴയും ഇലക്ട്രിക് സ്കൂട്ടറിൽ യാത്രക്കാരനെ കയറ്റിയാൽ 300 ദിർഹം പിഴയും ചുമത്തും.
ദുബായ് പോലീസ് ആപ്പിലെ 'പോലീസ് ഐ' സേവനം വഴിയോ 901 എന്ന നമ്പറിൽ 'നമ്മൾ എല്ലാവരും പോലീസ്' എന്ന സേവനത്തിൽ വിളിച്ചോ അപകടകരമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മെഹിർ അൽ മസ്രൂയി ആവശ്യപ്പെട്ടു.
"'ദുബായ്, ഒരു സൈക്കിൾ-സൗഹൃദ നഗരം' എന്ന നയവുമായി ചേർന്ന് ഗതാഗത സംവിധാനങ്ങളുടെ സംയോജനം വർദ്ധിപ്പിക്കുന്ന പദ്ധതികൾ ആർടിഎ തുടർന്നും നടപ്പിലാക്കുമെന്ന് ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്‌സ് ഫൗണ്ടേഷന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബന്ന പറഞ്ഞു.
"ദുബായ് പോലീസുമായും ആഭ്യന്തര മന്ത്രാലയവുമായും സഹകരിച്ച് ആർടിഎ ബോധവൽക്കരണ കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷിതമായ രീതികളെക്കുറിച്ചും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം 2025 ൽ ആരംഭിച്ച സൈക്ലിസ്റ്റുകൾക്കായുള്ള ദേശീയ റോഡ് സുരക്ഷാ കാമ്പെയ്‌നിൽ ആർടിഎയുടെ സജീവ പങ്കാളിത്തമുണ്ട്' .അൽ ബന്ന പറഞ്ഞു.
"2024-ൽ ആർടിഎ 80-ലധികം ബോധവൽക്കരണ പരിപാടികൾ നടത്തി, ദുബായിയുടെ വിവിധ പ്രദേശങ്ങളിലായി ഏകദേശം 10,000 ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെട്ടു.' അൽ ബന്ന കൂട്ടിച്ചേർത്തു.