

ബ്രിട്ടനിൽ ഇന്ത്യൻ വംശജന് 34 വർഷം തടവ്
ലണ്ടൻ: ബ്രിട്ടനിൽ യുവതിയെ തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജന് 34 വർഷം തടവ്. ഗഗൻദീപ് സിങ് എന്ന 34കാരനെതിരേയാണ് തട്ടിക്കൊണ്ടു പോകൽ,ക്രൂരമായ ആക്രമണം, ബലാത്സംഗം എന്നിവ ഉൾപ്പടെ ബ്രിട്ടനിലെ കോടതി 34 വർഷത്തെ തടവു ശിക്ഷ വിധിച്ചത്. ഇസൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ രണ്ടു ബലാത്സംഗക്കുറ്റങ്ങൾ, നിയമവിരുദ്ധ തടങ്കൽ, ഗുരുതരമായി ശാരീരിക പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് പതിനെട്ടു വർഷം പൂർത്തിയാക്കിയ ശേഷമേ പരോൾ പരിഗണിക്കൂ. 24 വയസുള്ള യുവതിയെ ഹാൻവെല്ലിലെ ഒരു വീട്ടിലേയ്ക്കു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനു തൊട്ടു പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്.
യുവതി തായ് ലൻഡിൽ നിന്നും ബ്രിട്ടനിലേയ്ക്ക് വരുമ്പോൾ ഒരു ലഗേജ് കൊണ്ടു വരണമെന്ന് ഗഗൻദീപ് സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഗേജിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാത്തതിനാൽ യുവതി വിസമ്മതിച്ചു. ഇതിനു പിന്നാലെ ലണ്ടനിൽ വിമാനമിറങ്ങിയ യുവതിയെ മുഖം മൂടി ധരിച്ച സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബർമിങ്ഹാം എയർപോർട്ടിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടു പോയ ഗഗൻദീപ് രണ്ടു വട്ടം പീഡിപ്പിച്ചതായി യുവതി മൊഴി നൽകി.
ഒരു ദിവസത്തിലേറെ നീണ്ട ക്രൂര പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ കണ്ടെത്തി. അവളെ മുഖത്ത് മർദിച്ചു, ശരീരത്തിൽ പൊള്ളലേൽപിച്ചു, ബലാത്സംഗം ചെയ്തു. തുടർന്ന് ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ യുവതി മാതാവിനോട് കാര്യങ്ങൾ പറഞ്ഞു. മാതാവ് തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകി. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്.