

ഒന്നും അവസാനിച്ചിട്ടില്ലെന്ന് വീണ്ടും ആവർത്തിച്ച് നെതന്യാഹു
ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ട് ബോംബെറിഞ്ഞു തകർക്കുമെന്ന നെതന്യാഹുവിന്‍റെ ഭീഷണിക്കെതിരേ ട്രംപ് ഫോൺ കോളിലൂടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഈ വിശദീകരണം.
ജറുസലേം: ഇറാനെതിരേയുള്ള ഇസ്രയേലിന്‍റെ സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര മാധ്യമമായ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെയും മറ്റ് സുരക്ഷാ നടപടികളിലൂടെയും നിലവിൽ ടെഹ്റാനെ വൻ തോതിൽ ദുർബലപ്പെടുത്താൻ ഇസ്രയേലിന് കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി താൻ വളരെ അടുത്ത ആശയവിനിമയം നടത്തുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.
“ഞാൻ ട്രംപുമായി രണ്ടു ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ സംസാരിക്കാറുണ്ട്. തന്ത്രപരമായ ചില കാര്യങ്ങളിൽ ചിലപ്പോൾ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് എന്നത് ശരിയാണ്; എങ്കിലും ഞങ്ങൾ ഒന്നിച്ച് അതിനെല്ലാം കൃത്യമായ പരിഹാരങ്ങൾ കണ്ടെത്താറുണ്ട്,” എന്നായിരുന്നു നെതന്യാഹുവിന്‍റെ വെളിപ്പെടുത്തൽ. ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ട് ബോംബെറിഞ്ഞു തകർക്കുമെന്ന നെതന്യാഹുവിന്‍റെ ഭീഷണിക്കെതിരേ ട്രംപ് ഫോൺ കോളിലൂടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഈ വിശദീകരണം.
ഇറാനുമായി യുഎസ് സമാധാന ചർച്ചകൾക്ക് ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ മേഖലയിൽ കൂടുതൽ പ്രകോപനം സൃഷ്ടിക്കുന്നതിലുള്ള അതൃപ്തി ട്രംപ് മുൻപ് പരസ്യമാക്കിയിരുന്നു. എന്നാൽ യുഎസുമായി തന്ത്രപരമായ ഭിന്നതകൾ ഇല്ലെന്ന് വരുത്തി തീർക്കാനാണ് നെതന്യാഹു ഇപ്പോൾ ശ്രമിക്കുന്നത്.