

ഇറാനുമായുള്ള കരാർ ഒപ്പു വച്ചത് സാമ്പത്തിക ദുരന്തം ഒഴിവാക്കാൻ-ഡോണൾഡ് ട്രംപ്.
File photo
പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഒപ്പു വച്ചതിന്‍റെ പ്രധാന കാരണം യുദ്ധം നീണ്ടു പോയാൽ ഉണ്ടാകാവുന്ന സാമ്പത്തിക ദുരന്തം ഒഴിവാക്കാനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്കു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാരീസിൽ ജി 7 ഉച്ചകോടിയിൽ ട്രംപ് വ്യക്തമാക്കി.
ഒരു സാമ്പത്തിക ദുരന്തം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ യുദ്ധം തുടർന്നാൽ അതു സംഭവിക്കാമായിരുന്നു എന്നും പറഞ്ഞ ട്രംപ് ഓരോ സമാധാന സാധ്യതാ സംസാരങ്ങളുണ്ടായപ്പോഴും ഓഹരി വിപണി റോക്കറ്റ് പോലെ ഉയരുന്നതായും വിശദമാക്കി.
പാരീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് ഈ കരാറിനെ കുറിച്ച് ചരിത്രപരവും ശക്തവുമായ കരാർ എന്ന് വിശേഷിപ്പിച്ചെങ്കിലും ഇറാൻ കരാർ പാലിക്കാതിരുന്നാൽ ഭാവിയിൽ വീണ്ടും ബോംബാക്രമണം നടത്താനുള്ള സാധ്യതയും പരാമർശിച്ചു.
"അറുപതു ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെങ്കിൽ നമ്മൾ വീണ്ടും ബോംബാക്രമണത്തിലേയ്ക്കു മടങ്ങും. അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചെയ്യേണ്ടി വന്നേക്കാം. കാരണം ഇറാന് ഒരിക്കലും ആണവായുധം ലഭിക്കാൻ അനുവദിക്കില്ല. അവർ അത് വികസിപ്പിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. കരാറിൽ അത് വളരെ വ്യക്തമായി കാണാം' ട്രംപ് പറഞ്ഞു.
എന്നാൽ ഇറാന്‍ അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഖരം നിലനിർത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അയൽ രാജ്യങ്ങളായ സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇത്തരം മിസൈലുകൾ ഉള്ളപ്പോൾ ഇറാനെ മാത്രം അതിൽ നിന്നു വിലക്കുന്നത് അന്യായമാണെന്നും ട്രംപ് പറഞ്ഞു.