

നാറ്റോയില്‍ നിന്ന് സ്‌പെയ്‌നിനെ പുറത്താക്കാൻ പെന്‍റഗണ്‍ പദ്ധതിയിട്ടു
file photo
വാഷിങ്ടണ്‍: സ്‌പെയ്‌നിനെ നാറ്റോ സഖ്യത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ അമെരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇറാനെതിരേയുള്ള യുദ്ധത്തില്‍ സഹായിക്കാന്‍ വിസമ്മതിച്ചതാണ് കാരണം. പെന്‍റഗണിന്‍റെ ചോര്‍ന്ന ഇമെയ്‌ലിലാണ് ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത്.
ഇറാനെതിരേയുള്ള സൈനിക നടപടിയുടെ ഭാഗമായി നാറ്റോ രാജ്യങ്ങളില്‍ നിന്ന് സഹായം വേണമെന്ന് യുഎസ് ആഹ്വാനം ചെയ്തിരുന്നു. യുഎസ് സൈനിക വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സ്‌പെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ യുഎസിന്‍റെ ആഹ്വാനം സ്‌പെയ്ന്‍ നിരസിച്ചു. ഇതേ തുടര്‍ന്നാണ് യുഎസ് ശിക്ഷാ നടപടി സ്വീകരിക്കാന്‍ തയാറായത്. സ്‌പെയ്‌നിന്‍റെ നാറ്റോ അംഗത്വം താത്കാലികമായി റദ്ദ് ചെയ്യുക, ഫോക്ക്‌ലാന്‍ഡ്‌സിന്‍റെ മേലുള്ള യുകെയുടെ പ്രാദേശിക നിയന്ത്രണത്തിന് യുഎസ് നല്‍കി വരുന്ന പിന്തുണ ദുര്‍ബലപ്പെടുത്തുക എന്നിവയടക്കം ഒരുകൂട്ടം നടപടികള്‍ പെന്റഗണ് രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ചോര്‍ന്ന ഒരു ഇമെയില്‍ സൂചിപ്പിച്ചു.
ഇറാനെതിരേ അമെരിക്കയും ഇസ്രയേലും ചേര്‍ന്നു നടത്തിയ ആക്രമണത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത യൂറോപ്യന്‍ രാജ്യമായിരുന്നു സ്‌പെയ്ന്‍. ഇറാനെതിരേയുള്ള യുദ്ധത്തിന്‍റെ ആദ്യ നാള്‍ മുതല്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അമെരിക്കയെ വിമര്‍ശിച്ചിരുന്നു.
ഇറാനെതിരേയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാത്തതും അപകടകരമായ സൈനിക ഇടപെടല്‍ എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് സ്‌പെയ്‌നിനെതിരേ തിരിയാന്‍ യുഎസിനെ പ്രേരിപ്പിച്ചത്.അതേസമയം സ്‌പെയ്‌നിന്‍റെ നാറ്റോ അംഗത്വം യുഎസിന് താത്കാലികമായി റദ്ദ് ചെയ്യാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.