അലക്സി നവാൽനി
അലക്സി നവാൽനി

നവാൽനിയുടെ സംസ്കാരം വെള്ളിയാഴ്ച; അറസ്റ്റിനു സാധ്യതയെന്ന് നവാൽനിയുടെ വിധവ

ഫെബ്രുവരി 16ന് റഷ്യയിലെ കുപ്രസിദ്ധമായ ആർക്‌ടിക് പീനൽ കോളനി ജയിലിൽ വച്ചാണ് 47കാരനായ നവാൽനി കുഴഞ്ഞു വീണു മരിച്ചത്.
Published on

മോസ്കോ: തടവു ശിക്ഷ അനുഭവിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. മോസ്കോയിലെ തെക്കു കിഴക്കൻ മറീനോ ജില്ലയിലെ പള്ളി ശ്മശാനത്തിൽ വെള്ളിയാഴ്ച സന്ധ്യയോടെയായിരിക്കും സംസ്കാരമെന്ന് നവാൽനിയുടെ വക്താവ് കിര യർമേഷ് വ്യക്തമാക്കി. ഫെബ്രുവരി 16ന് റഷ്യയിലെ കുപ്രസിദ്ധമായ ആർക്‌ടിക് പീനൽ കോളനി ജയിലിൽ വച്ചാണ് 47കാരനായ നവാൽനി കുഴഞ്ഞു വീണു മരിച്ചത്. മരണത്തിന്‍റെ കാരണം ഇനിയും പുറത്തു വിട്ടിട്ടില്ല.

മരണം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നവാൽനിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്കു വിട്ടു നൽകാത്തത് വിവാദമായി മാറിയിരുന്നു. പുടിൻ വിരുദ്ധനായ നവാൽനിയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനാണെന്ന് പല രാഷ്ട്രങ്ങളും പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. മരണം സ്ഥിരീകരിച്ച് എട്ടു ദിവസങ്ങൾക്കു ശേഷമാണ് നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറിയത്.

നവാൽനിയുടെ സംസ്കാരച്ചടങ്ങ് അലങ്കോലമാക്കാൻ സർക്കാർ ശ്രമിക്കുമെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും നവാൽനിയുടെ വിധവ യൂലിയയും ആരോപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com