
ഫെയ്സ്ബുക്കും യൂട്യൂബും നിരോധിച്ച് നേപ്പാൾ; തെരുവിൽ 'ജെൻ സി' പ്രക്ഷോഭം
കാഠ്മണ്ഡു: ഫെയ്സ്ബുക്കും യൂട്യൂബും എക്സും അടക്കമുള്ള സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ പുതു തലമുറയുടെ പ്രതിഷേധം കനക്കുന്നു. രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകളാണ് വെള്ളിയാഴ്ച മുതൽ നേപ്പാളിൽ നിരോധിച്ചിരിക്കുന്നത്. നിരോധനം എടുത്തു മാറ്റണമെന്നും അഴിമതി സംസ്കാരം ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടാണ് പുതുതലമുറ തെരുവിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രക്ഷോഭം തുടരുകയാണ്.
ദേശീയ പതാക ഏന്തിയും ദേശീയ ഗാനം പാടിയുമാണ് യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ നിരോധിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ്. എന്നാൽ അതു മാത്രമല്ല ഈ പ്രക്ഷോഭത്തിന്‍റെ കാരണം. നേപ്പാളിൽ അടിയുറച്ചു പോയ അഴിമതിക്കെതിരേയാണ് ഞങ്ങൽ പ്രതിഷേധിക്കുന്നതെന്ന് വിദ്യാർഥിയായ യുജാൻ രാജ്ഭണ്ഡാരി പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലുണ്ടായ സുപ്രീം കോടതി വിധിക്കു പിന്നാലെ സമൂഹമാധ്യമങ്ങളോട് രജിസ്റ്റർ ചെയ്യാനായി നേപ്പാൾ സർക്കാർ ആവശ്യപ്പെട്ടിരുന്നു. 7 ദിവസത്തിനകം ഉപാധികൾ അംഗീകരിച്ച് രജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശം. ഇതു പാലിക്കാത്ത പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നേപ്പാൾ ടെലിഗ്രാം നിരോധിച്ചിരുന്നു. അതു പോലെ തന്നെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടിക്‌ടോകും നിരോധിച്ചു. ടിക് ടോക് നേപ്പാളിന്‍റെ നിയമങ്ങൾ അംഗീകരിച്ചതോടെ 9 മാസത്തിനു ശേഷം നിരോധനം നീക്കുകയും ചെയ്തു.