

അഴുക്കുചാൽ കോരുന്നതിനിടെ കിട്ടിയത് 98 കോടി രൂപയുടെ സ്വർണക്കട്ടകൾ
ബ്രസൽസ്: നിർമാണ പ്രവർത്തനങ്ങൾക്കിടെ അഴുക്കുചാൽ കോരിയ 18കാരന് കിട്ടിയത് 98 കോടി രൂപ വില മതിക്കുന്ന സ്വർണക്കട്ടകൾ. ബെൽജിയത്തിലെ സിന്‍റ് ഗില്ലിസ് ഡെന്‍റർമോണ്ടെയിലാണ് സംഭവം. സ്വർണ നാണയങ്ങളും നിരവധി സ്വർണക്കട്ടകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. വിദ്യാർഥിയായ 18കാരനാണ് നിധി കിട്ടിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ തിയോഫിലസ് വാൻ ആഷെ നിർമിച്ച ഗ്രാൻഡ് വില്ലയുടെ താഴെ നിന്നാണ് നിധി കിട്ടിയത്.
1970 വരെ ഇവിടെ ബ്രൂവിങ് നടന്നിരുന്നു. വില്ലയുടെ പ്രവേശന കവാടത്തിലുള്ള ഗേറ്റിൽ ഇപ്പോഴും വിഎ എന്നെഴുതിയത് മാഞ്ഞു പോയിട്ടില്ല. പഴയ കെട്ടിടം പൂർണമായി തകർന്നുവെങ്കിലും അതിന്‍റെ ചില ഭിത്തികൾ ഇപ്പോഴും ബാക്കിയുണ്ട്.
പുതിയ കെട്ടിടങ്ങളും താമസസ്ഥലങ്ങളും നിർമിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ചൊവ്വാഴ്ച പ്രദേശത്ത് നിന്ന് നിധി കിട്ടിയത്. നിധി കിട്ടിയെന്ന് അറിയിച്ചതിനു പിന്നാലെ അധികൃതർ പ്രദേശം സുരക്ഷിതമാക്കുകയും നിധി ബ്രസൽസിലേക്ക് മാറ്റുകയും ചെയ്തു. നിധിയുടെ നിയമപരമായ അവകാശി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.