മോദിയുടെ സന്ദര്‍ശനം; 9 കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും സീഷെല്‍സും

സുരക്ഷ, കണക്റ്റിവിറ്റി, ആരോഗ്യം, കൃഷി, ഡിജിറ്റല്‍ പേയ്മെന്‍റുകള്‍, സമുദ്ര സഹകരണം, ബഹിരാകാശം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഒമ്പത് കരാറുകളില്‍ ഒപ്പുവച്ചു
India and Seychelles sign 9 agreements

9 കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും സീഷെല്‍സും

Updated on

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തെ 'അവസരങ്ങളുടെ സമുദ്രം' ആയി ഇന്ത്യ വിഭാവനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. സമുദ്ര സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൈകോര്‍ക്കുമെന്നും മോദി പറഞ്ഞു. സീഷെല്‍സ് പ്രസിഡന്‍റ് പാട്രിക് ഹെര്‍മിനിയുമായി നടത്തിയ സംയുക്ത മാധ്യമസമ്മേളനത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ മഹാസമുദ്രം പൊതു ഭവനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അതിന്‍റെ സുരക്ഷയും, സുസ്ഥിരതയും, സമൃദ്ധിയും ഉറപ്പാക്കേണ്ടത് നമ്മുടെ പൊതു ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ മഹാസാഗര്‍ (MAHASAGAR-Mutual and Holistic Advancement for Security and Growth Across Regions) എന്ന ദര്‍ശനത്തിന്‍റെ കാതല്‍ ഈ സമീപനമാണെന്നും മോദി പറഞ്ഞു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച സീഷെല്‍സിലെത്തിയതാണ് മോദി. സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യയും സീഷെല്‍സും സുരക്ഷ, കണക്റ്റിവിറ്റി, ആരോഗ്യം, കൃഷി, ഡിജിറ്റല്‍ പേയ്മെന്‍റുകള്‍, സമുദ്ര സഹകരണം, ബഹിരാകാശം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഒമ്പത് കരാറുകളില്‍ ഒപ്പുവച്ചു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരായ സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു കൈമാറല്‍ ഉടമ്പടിയായിരുന്നു കരാറില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയത്.

സീഷെല്‍സില്‍ സ്റ്റേറ്റ് ഹൗസില്‍ മോദിക്ക് ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. സീഷെല്‍സിന്‍റെ പരമോന്നത വിദേശ വിശിഷ്ട വ്യക്തിക്കുള്ള 'ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍' ബഹുമതി പ്രസിഡന്‍റ് പാട്രിക് ഹെര്‍മിനി മോദിക്ക് സമ്മാനിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാടുന്നതിനും പ്രതിജ്ഞാബദ്ധരായ എല്ലാ രാജ്യങ്ങള്‍ക്കും ബഹുമതി സമര്‍പ്പിക്കുകയാണെന്നു മോദി പറഞ്ഞു. ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള പ്രത്യേക സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com