
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യം ഏറ്റവും ഊർജസ്വലമായി തന്നെയാണ് തുടരുന്നതെന്നും, നേരിട്ടു പോയാൽ ആർക്കും അതു കണ്ടു ബോധ്യപ്പെടുമെന്നും യുഎസ് വിലയിരുത്തൽ. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിൽ കോഓർഡിനേറ്റർ ജോൺ കിർബിയാണ് ന്യൂഡൽഹിയിൽ മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവന നടത്തിയത്.
''ലോകത്തിന്‍റെ ഏതു ഭാഗത്തെ സംബന്ധിച്ചുമുള്ള ആശങ്ക പരസ്യമായി പ്രകടിപ്പിക്കാൻ ഞങ്ങൾ മടിക്കാറില്ല. എന്നാൽ, എന്‍റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യവും സൗഹൃദവും കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്'', കിർബി വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 22ന് മോദി യുഎസ് ജനപ്രതിനിധി സഭയുടെയും സെനറ്റിന്‍റെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. വിദേശ രാഷ്‌ട്രത്തലവൻമാർക്ക് യുഎസ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ക്ഷണം.
2014ൽ പ്രധാനമന്ത്രിയായ ശേഷം ആറാം വട്ടമാണ് മോദി യുഎസ് സന്ദർശിക്കാൻ പോകുന്നത്. 2009ൽ മൻമോഹൻ സിങ്ങും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു.